ദില്ലി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഹംഗറി വഴി ഇന്ത്യക്കാരെ തിരിച്ചുകൊണ്ട് വരും. ഹംഗറി- യുക്രൈൻ അതിർത്തിയായ സോഹന്യയിലേക്ക് എംബസി ഉദ്യോഗസ്ഥർ നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ എംബാസി തയ്യാറെടുപ്പുകൾ നടത്തുന്നതായാണ് വിവരം. ഹംഗറി സർക്കാരുമായി ചേർന്നാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. 18,000ത്തോളം ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്.
ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയം പദ്ധതി ആസൂത്രണം ചെയ്യുകയാണെന്നു നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കിയിരുന്നു. യുക്രൈൻ വ്യോമപാത അടച്ചിട്ടതിനാൽ ആ മാർഗം അടഞ്ഞിരിക്കുകയാണ്. ആവശ്യമായ സഹായമെത്തിക്കും വിദേശകാര്യമന്ത്രാലയത്തിന്റെ കീവിലെ അടക്കം കൺട്രോൾ റൂം വിപുലപ്പെടുത്തി. രക്ഷാ ദൌത്യത്തിൽ ഇന്ത്യൻ എംബസിയെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ മേഖലയിലേക്ക് അയക്കാൻ വിദേശകാര്യ മന്ത്രാലയം തീരുമാനമെടുത്തെന്നും മുരളീധരൻ പറഞ്ഞു.
സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ലോകരാജ്യങ്ങളുടെ സമാധാന ശ്രമങ്ങളും ഭീഷണികളും വകവെക്കാതെ ഇന്ന് പുലർച്ചെയോടെയാണ് യുക്രൈനിൽ റഷ്യ സൈനിക നടപടിയാരംഭിച്ചത്. ഇതോടെ ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടികൾ മുടങ്ങി. വിമാനത്താവളങ്ങൾ അടച്ച സാഹചര്യത്തിൽ കീവിലേക്ക് പോയ രണ്ടാമത്തെ പ്രത്യേക വിമാനം ഇന്ത്യ തിരികെ വിളിച്ചു. വ്യോമ മാർഗമുള്ള ഒഴിപ്പിക്കൽ മുടങ്ങിയതിനാൽ കരമാർഗം എല്ലാവരേയും മടക്കിക്കൊണ്ടുവരാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
വിദ്യാർഥികളും രക്ഷിതാക്കളും പരിഭ്രാന്തരാവരുതെന്നും യുദ്ധമുഖത്ത് നിന്ന് മുൻപും ഇന്ത്യക്കാരെ സുരക്ഷിതമായി എത്തിച്ചുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചിരുന്നു. യുക്രൈനിൽ നിന്നും ഇന്ത്യൻ എംബസി പുറപ്പെടുവിച്ചതനുസരിച്ച് ഇൻസ്റ്റഗ്രാം എംഇഎ ട്വിറ്റർ, എഫ്ബി പേജുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും ടെലിഫോണിനെ മാത്രം ആശ്രയിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.