മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനത്തിൽ സമാജ്‌വാദി പാർട്ടി (എസ്പി) അദ്ധ്യക്ഷൻ അഖിലേഷ് യാദവ് കോൺഗ്രസ് പാർട്ടിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രൂപീകരിച്ച I.N.D.I.A മുന്നണിയുടെ ഭാഗമായിട്ട് കൂടി സമാജ്‌വാദി പാർട്ടിക്ക് ഒരു പോലും അനുവദിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം തുറന്നടിച്ചു.
“മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന (കമൽ നാഥ്) കോൺഗ്രസ് നേതാവ് ഒരു യോഗം വിളിച്ചിരുന്നു, അതിൽ ഞങ്ങൾ സമാജ്‌വാദി പാർട്ടിയുടെ സമഗ്ര റിപ്പോർട്ട് അവതരിപ്പിച്ചു. അദ്ദേഹം സമാജ്‌വാദി പാർട്ടി നേതാക്കളുമായി പുലർച്ചെ ഒരു മണി വരെ ചർച്ച നടത്തുകയും സീറ്റ് വിഭജനത്തിൽ ഞങ്ങൾക്ക് പരിഗണന നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ആറ് സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സീറ്റ് വിഭജനം കഴിഞ്ഞപ്പോൾ , സമാജ്‌വാദി പാർട്ടിക്ക് പൂജ്യം സീറ്റുകളാണ് ലഭിച്ചത്. നിയമസഭാ തലത്തിൽ അവർ (കോൺഗ്രസ്) അനുഭവിക്കും. ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു. സഖ്യം സംസ്ഥാന തെരഞ്ഞെടുപ്പിന് വേണ്ടിയല്ലെന്ന് ഞങ്ങളോട് പറഞ്ഞിട്ടില്ല.” – അഖിലേഷ് യാദവ് പറഞ്ഞു.
ഇതോടെ സമാജ്‌വാദി പാർട്ടി I.N.D.I.A മുന്നണിയുടെ ഭാഗമായി തുടരുമോ എന്ന ചോദ്യമുയരുകയാണ്. മുന്നണിയുടെ പ്രവർത്തനത്തിൽ സമാജ്‌വാദി പാർട്ടിക്ക് വർദ്ധിച്ചുവരുന്ന നിരാശയും ഈ പ്രസ്താവനയിൽ നിന്ന് വ്യക്തമാണ്.