പുണെ : ബംഗ്ളാദേശിനെ ഏഴ് വിക്കറ്റിന് തകർത്തെറിഞ്ഞ് ഏകദിന ലോകകപ്പിലെ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലദേശ് ഉയർത്തിയ 257 റൺസ് എന്ന സാമാന്യം മെച്ചപ്പെട്ട വിജയലക്ഷ്യം 41.3 ഓവറിലാണ് ഇന്ത്യ മറികടന്നത്. സെഞ്ചുറി നേടിയ വിരാട് കോഹ്ലി (97 പന്തിൽ 103), അർധ സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ (55 പന്തിൽ 53), നായകൻ രോഹിത് ശർമ (40 പന്തിൽ 48), വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ.രാഹുൽ (34 പന്തിൽ 34) എന്നിവരെല്ലാം തങ്ങളുടെ റോൾ കൃത്യമായി നിർവഹിച്ചപ്പോൾ ഇന്ത്യയ്ക്ക് ജയം അനായാസമായി.
ഈ ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറിയാണ് ഇന്ന് കോഹ്ലി കണ്ടെത്തിയത്. നാല് മത്സരങ്ങളിൽനിന്ന് എട്ടു പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രണ്ടു പോയിന്റുള്ള ബംഗ്ലദേശ് ഏഴാം സ്ഥാനത്താണ്. 22നു ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
മറുപടി ബാറ്റിങ്ങിൽ രോഹിത്തും ഗില്ലും ചേർന്നു മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു സമ്മാനിച്ചത്. ഓപ്പണിങ് സഖ്യം 88 റൺസാണ് സ്‌കോർ ബോർഡിൽ എത്തിച്ചത്. 40 പന്തിൽ 48 റൺസെടുത്ത രോഹിത്തിനെ 15–ാം ഓവറിൽ പുറത്താക്കി ഹസന്‍ മഹ്മൂദാണ് ഓപ്പണിങ് സഖ്യത്തെ തകർത്തത്. പിന്നാലെയെത്തിയ കോഹ്ലി, തുടക്കം മുതൽ ഫോമിലായിരുന്നു. ഗില്ലും കോഹ്ലിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 44 റൺസെടുത്തു. 20–ാം ഓവറിൽ ഗിൽ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യറിന് ഏറെ നേരെ നിലയുറപ്പിക്കാനായില്ല. 25 പന്തിൽ 19 റൺസെടുത്ത അയ്യർ, 30–ാം ഓവറിൽ പുറത്തായി. നാലാം വിക്കറ്റിൽ രാഹുലും കോഹ്ലിയും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ബംഗ്ലദേശിനായി മെഹ്ദി ഹസൻ മിറാസ് രണ്ടു വിക്കറ്റും ഹസന്‍ മഹ്മൂദ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ലിട്ടണ്‍ ദാസിന്റെയും തന്‍സിദ് ഹസന്റെയും അര്‍ധസെഞ്ചുറികളാണ് ബംഗ്ലാദേശിന് പൊരുതാവുന്ന റൺസ് സ്‌കോർ ബോർഡിലെത്തിച്ചത്.
ബൗളിങ്ങിനിടെ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത് ആശങ്ക പടര്‍ത്തി. മത്സരത്തിന്റെ ഒമ്പതാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. ഹാര്‍ദിക് എറിഞ്ഞ ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന്‍ ഒരു സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടിയിരുന്നു. ഈ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നീട് ബൗള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും താരത്തിന് സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹം മൈതാനം വിട്ടു. വിരാട് കോലിയാണ് ഓവറിലെ ശേഷിച്ച പന്തുകള്‍ ബൗള്‍ ചെയ്തത്.
43 പന്തില്‍ അഞ്ച് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 51 റണ്‍സെടുത്ത തന്‍സിദിന്റെ വിക്കറ്റാണ് ബംഗ്ളാദേശിന് ആദ്യം നഷ്ടമായത്. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. ഇതിന് പിന്നാലെ ലിട്ടൺ ദാസും അർധസെഞ്ചുറി നേടി. തന്‍സിദിന് പകരം ക്രീസിലെത്തിയ നായകന്‍ നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോ എട്ട് റൺസോടെ രവീന്ദ്ര ജഡേജ പുറത്താക്കി.
തുടർന്ന് ക്രീസിലെത്തിയ മെഹ്ദി ഹസ്സൻ മിറാസ് മൂന്ന് റൺസെടുത്ത് മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന് പിടികൊടുത്ത് പുറത്തായി. മിറാസിന് പുറകേ നിലയുറപ്പിച്ച് കളിച്ചിരുന്ന ലിട്ടൺ ദാസും പവലിയനിലെത്തി. 88 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറിയുടെ സഹായത്തോടെ 66 റൺസെടുത്ത ലിട്ടൺ ദാസിനെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. ഇവിടെ വച്ച് ഒന്നിച്ച തൗഹിദ് ഹൃദോയി – മുഷ്ഫിഖുർ റഹീം സഖ്യം ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും സ്‌കോർ ബോർഡ് 179-ൽ നിൽക്കേ ഹൃദോയിയെ ശാർദൂൽ ഠാക്കൂർ പുറത്താക്കി. 16 റൺസാണ് താരത്തിന്റെ സമ്പാദ്യം.
തുടർന്ന് ക്രീസിലെത്തിയ മഹ്‌മുദുള്ളയ്‌ക്കൊപ്പം മുഷ്ഫിഖുർ റഹീം സ്‌കോര്‍ 200 കടത്തി. എന്നാൽ 38 റണ്‍സെടുത്ത മുഷ്ഫിഖുർ റഹീമിനെ ബുമ്രയുടെ പന്തിൽ ജഡേജ പിടികൂടി. എട്ടാമനായി ക്രീസിലെത്തിയ നസും അഹമ്മദിനെ ഒരറ്റത്ത് നിർത്തി മഹ്‌മുദുള്ള അവസാന ഓവറില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. 47-ാം ഓവറിലെ അഞ്ചാം പന്തില്‍ നസുമിനെ രാഹുലിന്റെ കൈയ്യിലെത്തിച്ചതോടെ സഖ്യം വേർപിരിഞ്ഞു.
അവസാന ഓവറില്‍ ബുംറയുടെ പന്തിൽ 36 പന്തില്‍ 46 റണ്‍സെടുത്ത മഹ്‌മുദുള്ള ക്ലീന്‍ ബൗള്‍ഡായി. ഷൊറീഫുളും (7) മുസ്താഫിസുറും (1) പുറത്താവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ശാര്‍ദൂല്‍ ഠാക്കൂറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം നേടി.