പത്തനംതിട്ട: റാന്നിയിൽ കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസിൽ പിടിയിലായ യുവാവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. യുവാവിന്റെ മൊഴി പരപ്സപര വിരുദ്ധമെന്ന് പോലീസ് പറയുന്നു. എന്തിനാണ് വീട്ടിൽ കയറി കുത്തിവെപ്പ് എടുത്തതെന്ന് വലഞ്ചുഴി സ്വദേശി ആകാശ് ഇതുവരെ പോലീസിനോട് വ്യക്തമാക്കിയിട്ടില്ല. വലിയകലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് പ്രതി കുത്തിവെയ്പ്പ് നൽകിയത്. പരസ്പര വിരുദ്ധമായ മൊഴികളാണ് യുവാവ് നൽകുന്നതെന്ന് പോലീസ് പറഞ്ഞു.
കോവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചിന്നമ്മയ്ക്ക് കുത്തിവെപ്പെടുത്തത്. വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിര്‍ബന്ധിക്കുകയായിരുന്നു. നടുവിന് ഇരുവശത്തും കുത്തിവെപ്പെടുത്തു. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കി, കത്തിച്ചുകളയാൻ നിര്‍ദേശിക്കുകയായിരുന്നു. എന്നാൽ കുത്തിവെപ്പിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മ നശിപ്പിച്ചിരുന്നില്ല. ഇത് പോലീസ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
അതേസമയം, ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. 66 വയസാണ് ഇവര്‍ക്ക്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.