തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച കേസില്‍ അറസ്റ്റ് ചെയ്ത നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഒന്നാം പ്രതി ഫെനി നൈനാന്‍, രണ്ടാം പ്രതി ബിനില്‍ ബിനു, മൂന്നാം പ്രതി അഭിനന്ദ് വിക്രം, നാലാം പ്രതി വികാസ് കൃഷ്ണ എന്നിവര്‍ക്കാണ് ഉപാധികളോടെ തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. ഈമാസം 27 വരെ എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പില്‍ നിന്നും ഫോണുകളില്‍ നിന്നും വ്യാജ കാര്‍ഡിന്റെ കോപ്പികള്‍ ലഭിച്ചുവെന്നും സംശയ നിഴലിലുള്ള പലരും ഒളിവിലാണെന്നും ഇന്നലെ പോലീസ് വ്യക്തമാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തിലിനെ കേസിൽ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനും പോലീസ് നോട്ടീസ് നല്‍കിയിരുന്നു.
വികാസ് കൃഷ്ണയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജകാര്‍ഡുകള്‍ നിര്‍മിച്ചത്. ഈ കാര്‍ഡുകള്‍ മറ്റു പ്രതികള്‍ക്ക് ഓണ്‍ലൈനായി കൊടുത്തതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
സാമൂഹ മാദ്ധ്യമം വഴിയുള്ള ഇവരുടെ ചാറ്റുകളും തെളിവുകളായി ശേഖരിച്ചിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, തുടങ്ങിയ വകുപ്പുകളും ഐ.ടി. ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇവര്‍ക്കെതിരേയുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ കുറ്റിപ്പുറത്ത് വിജയിച്ച മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദ് ആരാണെന്നറിയില്ലെന്ന വെളിപ്പെടുത്തലുമായി പ്രവര്‍ത്തകര്‍ തന്നെ മുന്നോട്ടുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. 234 വോട്ടുമായി രണ്ടാംസ്ഥാനം ലഭിച്ച മുസ്തഫ പുഴനമ്പ്രത്താണ് വൈസ് പ്രസിഡന്റായത്. എ ഗ്രൂപ്പുകാരനായ മുസ്തഫയെ മണ്ഡലം പ്രസിഡന്റാക്കാനായിരുന്നു നേതൃത്വത്തിന് താൽപര്യമെങ്കിലും ഇയാൾ ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ നടത്തിയ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുത്തതോടെ ഔദ്യോഗികപക്ഷത്തിന് അസ്വീകാര്യനായി. അങ്ങനെയാണ് മുഹമ്മദ് റാഷിദ് സ്ഥാനാര്‍ഥിയാകുന്നത്. എന്നാൽ കോണ്‍ഗ്രസുകാര്‍ വോട്ടര്‍പട്ടികവെച്ച് അരിച്ചുപെറുക്കിയിട്ടും ഇങ്ങനെയൊരാളില്ല. പിന്നെങ്ങനെ ‘അജ്ഞാതനായ മുഹമ്മദ് റാഷിദ് ‘ മണ്ഡലം പ്രസിഡന്റായെന്നതാണ് ദുരൂഹമായി തുടരുന്നത്