കൊച്ചി: ആലുവ മാർത്താണ്ഡവർമ പാലത്തിൽനിന്ന് മകളുമായി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊലീസും അഗ്നിശമനസേനയും ചേർന്ന് മകൾക്കായി തിരച്ചിൽ തുടരുകയാണ്. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടിൽ ലൈജു (36) ആണ് മകൾ ആര്യനന്ദയുമായി (6) പുഴയിൽ ചാടിത്. ലൈജുവിനു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാർ അറിയിച്ചു.
പുതുവാശ്ശേരി കവലയിൽ വാടക കെട്ടിടത്തിൽ സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു. അത്താണി അസീസി സ്കൂളിലെ വിദ്യാർഥിനിയാണ് ആര്യ. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സ്‌കൂട്ടറിലാണ് ഇരുവരും ആലുവയിലേക്കെത്തിയത്. മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമീപം വാഹനം നിര്‍ത്തി, പാലത്തില്‍ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞ ശേഷം ലൈജു ചാടുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറഞ്ഞത്. സംഭവം നാട്ടുകാർ പോലീസിനെ അറിയിച്ചു.
ലൈജുവിന്റെ ഭാര്യ സവിത അഞ്ച് വർഷത്തോളമായി ദുബായിൽ ബ്യൂട്ടിഷ്യനായി ജോലി ചെയ്യുകയാണ്. മകന്‍റെ ജന്മദിനം ആഘോഷിക്കാൻ അടുത്ത മാസം നാട്ടിൽ വരുമെന്ന് സവിത അറിയിച്ചിരുന്നെങ്കിലും രോഗബാധിതയായ അമ്മ അവശനിലയിലായതിനാൽ ഇന്നു ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് സംഭവമുണ്ടായത്. മൂത്ത മകൻ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ലൈജു വീട്ടില്‍ നിന്ന് പുറപ്പെടും മുമ്പുതന്നെ വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ക്ക് പുഴയില്‍ ചാടാന്‍ പോകുന്നുവെന്ന് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു.