Sunday, May 19, 2024
spot_img

കൊച്ചി നഗരത്തിലെ കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി പോലീസിനെ അറിയിച്ചു, സിനിമാ- സീരിയൽ താരം അശ്വതി ബാബുവിനെയും സുഹൃത്ത് നൗഫലിനെയും കസ്റ്റഡിയിലെടുത്ത് പോലീസ്

കൊച്ചി:നഗരത്തിലൂടെ അമിത ലഹരിയിൽ വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിപ്പിച്ചു തെറിപ്പിച്ച സംഭവത്തിൽ സിനിമാ- സീരിയൽ താരം അശ്വതി ബാബുവിനെയും സുഹൃത്ത് നൗഫലിനെയും പോലീസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് 7.30 മണിയോടെയാണ് തൃക്കാക്കര ക്ഷേത്രത്തിന് സമീപം നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇവരെ പിടികൂടിയത്.

കുസാറ്റ് സിഗ്‌നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ അപകടകരമായി ഡ്രൈവ് ചെയ്ത കാർ നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാൻ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാൻ നോക്കിയെങ്കിലും ഇലക്ട്രിക് പോസ്റ്റിലിടിച്ച് ടയർ പൊട്ടിയതിനെ തുടർന്നായിരുന്നു ഇവരെ പിടികൂടാൻ കഴിഞ്ഞത്.

ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടാനായി ശ്രമിച്ചു. തുടർന്ന് നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി വന്ന നൗഫൽ നാട്ടുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാരുടെ വീഡിയോ ദൃശ്യം പകർത്തിയ ശേഷം ഭീഷണിയും മുഴക്കിയിരുന്നു. ഇതിനിടയിൽ പ്രദേശവാസികൾ സംഭവം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കാറിൽ നിന്നും ഇറങ്ങിയ അശ്വതിയും നൗഫലും സീപോർട്ട് എയർപോർട്ട് റോഡിന്റെ ഭാഗത്തേക്ക് രക്ഷപെടാനാണ് ശ്രമിച്ചത്. പൊലീസ് ഇവരുടെ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാർ സംഭവം ശ്രദ്ധിച്ചത്. തുടർന്ന്, നിരവധിപേരുടെ വാഹനം ഇടിച്ചു തകർത്തു. പിന്തുടർന്നു വന്ന ഒരാൾ വാഹനം വട്ടം വച്ചു തടഞ്ഞു നിർത്താൻ ശ്രമിച്ചത്. ഇതിൽ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോഴാണ് ടയർ പൊട്ടി വാഹനം ഉപേക്ഷിച്ചത്.

ആളുകൾ വട്ടം കൂടിയതോടെ അശ്വതി ബാബുവിനു കാര്യങ്ങൾ പന്തിയല്ലെന്നു മനസിലായി നൗഫലിനെ സ്ഥലത്തു നിന്നു മാറ്റാൻ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പോലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. യുവതിക്കായി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തിയിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

നിരോധിത മയക്കുമരുന്നുമായി 2018 ൽ തൃക്കാക്കര പൊലീസ് അശ്വതി ബാബുവിനെ പിടികൂടിയിട്ടുണ്ടായിരുന്നു. ഇവർ പെൺവാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരിയാണെന്ന് അന്ന് പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. പാലച്ചുവടിലെ ഡി.ഡി ഗോൾഡൻ ഗേറ്റ് എന്ന ഫ്‌ളാറ്റിലെ നടിയുടെ അപ്പാർട്ട്‌മെന്റിലാണ് വാണിഭം നടന്നിരുന്നത്. ഇത് സംബന്ധിച്ച മുഴുവൻ രേഖകൾ പൊലീസ് അന്ന് ശേഖരിച്ചിരുന്നു. ഇവരുടെ ഫോൺ പരിശോദിച്ചപ്പോഴാണ് പലർക്കും യുവതികളെ കാഴ്‌ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയത്.

ശബ്ദ സന്ദേശങ്ങൾക്കൊപ്പം യുവതികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. കൂടാതെ പലർക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലിൽ നിന്നും കണ്ടെടുത്തു. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോൾ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്‌ളാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.

വമ്പന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നു എന്ന പേരിലാണ് പെൺവാണിഭം നടത്തി വന്നത്. നിരവധി പെൺകുട്ടികളെ ബാംഗ്ലൂർ, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളിൽ നിന്നും കൊച്ചിയിലെത്തിച്ചിരുന്നു. പെൺവാണിഭത്തിനായി പ്രത്യേക വാട്ട്‌സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles