Sunday, May 5, 2024
spot_img

നിലമ്പൂർ പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്നയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും

മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്നയെ അന്വേഷണ സംഘം അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. തെളിവ് നശിപ്പിക്കൽ, ഗൂഡാലോചന എന്നിവയിൽ പങ്കുള്ള ഫസ്നയെ കഴിഞ്ഞ ദിവസം വയനാട് മേപ്പാടിയിലെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ പന്ത്രണ്ട് പ്രതികൾ ആണ് അറസ്റ്റിലായിട്ടുള്ളത്.

മൈസൂര്‍ സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകത്തിൽ, തെളിവ് നശിപ്പിക്കൽ, ഗൂഡാലോചന എന്നിവയിൽ ഫസ്നയുടെ പങ്ക് വ്യക്തമായതോടെയാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. റിമാന്റിൽ പോയ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അടുത്ത ദിവസം കോടതിയെ സമീപിക്കും.

മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോർത്താൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് ഒന്നേകാൽ വർഷത്തോളം ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇവർക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഷാബാ ഷെരീഫിനെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിൽ വച്ച് കൊലപ്പെടുത്തുകയും ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയിൽ ഒഴുക്കി കളയുകയായിരുന്നു. മൃതദേഹം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കൊലപാതകം മറച്ചുവച്ചതിനും ഇവർക്കെതിരെ നിലമ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

കസ്റ്റഡിയിൽ വാങ്ങുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യുന്നതോടെ കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നിലവിൽ പതിനഞ്ച് പേരുള്ള പ്രതിപ്പട്ടികയിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ പന്ത്രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഷൈബിന്റെ ബന്ധു ഫാസിൽ, സഹായി ഷെമീം, ഷൈബിന് നിയമ സഹായം നൽകിയിരുന്ന റിട്ടയേർഡ് എസ്ഐ സുന്ദരൻ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

Related Articles

Latest Articles