Thursday, May 9, 2024
spot_img

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം; തീയണയ്ക്കൽ പ്രവർത്തനങ്ങളിൽ വ്യക്തത വരുത്തി കളക്‌ടർ; ഒരു മിനിറ്റില്‍ പമ്പ് ചെയ്യുന്നത് 40,000 ലിറ്റർ വെള്ളം!!70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചു

കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീയണയ്ക്കൽ പ്രവർത്തങ്ങളിൽ വ്യക്തത വരുത്തി കളക്‌ടർ. പ്ലാന്റിലെ 70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചതായി പുതുതായി ചുമതലയേറ്റ എറണാകുളം ജില്ലാ കളക്‌ടർ എൻ.എസ്.കെ.ഉമേഷ് വ്യക്തമാക്കി. 30 ശതമാനം പ്രദേശത്തെ പുക ഇല്ലാതാക്കാന്‍ ശ്രമം തുടരുകയാണ്. ഒരു മിനിറ്റില്‍ 40,000 ലീറ്റര്‍ വെള്ളമാണ് പമ്പ് ചെയ്യുന്നതെന്ന് കലക്ടർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു. പ്ലാസ്റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും ഉള്ളത് തടസ്സമാണെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി.

എറണാകുളം ജില്ലാ കളക്‌ടർ എൻ.എസ്.കെ.ഉമേഷ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപകൽ ഇല്ലാതെ നടക്കുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റ് ആയി പ്രവർത്തിക്കുന്നു.

110 ഏക്കറിൽ 70 ഏക്കറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. തീപിടിത്തം നിയന്ത്രിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുകയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 70 ശതമാനം പ്രദേശത്തെ പുകയൽ പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞു. ബാക്കിയുള്ള 30 ശതമാനം പ്രദേശത്താണ് പുകയുള്ളത്. പുകയണയ്ക്കാൻ പ്ലാസ്റ്റിക് കുമ്പാരത്തിലേക്ക് ഒരു മിനിറ്റിൽ 40,000 ലീറ്റർ വെള്ളമാണ് അടിച്ചു കൊണ്ടിരിക്കുന്നത്. വലിയ പമ്പുകളിൽ കടമ്പ്രയാറിൽനിന്ന് വെള്ളം അടിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിൽ എസ്കവേറ്റർ ഉപയോഗിച്ച് നാലടി താഴ്ചയിൽ കുഴിയെടുത്ത് അതിലേക്കു വെള്ളം പമ്പ് ചെയ്താണ് പുക പൂർണമായും അണയ്ക്കുന്നത്.

കൂടാതെ 20 ഫയർ ടെൻഡറുകളും ഉണ്ട്. ഒരു ഫയർ ടെൻഡറിൽ 5,000 ലീറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുണ്ട്. ഫയർ ടെൻഡറുകൾ എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പമ്പുകളിൽ വെള്ളം അടിക്കുന്നത്. ചെയിൻഡ് എസ്കവേറ്ററാണ് ചവർ കുഴിയെടുക്കുന്നതിന് ഉപയോഗിക്കുന്നത്. ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും മറ്റു മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്ക്കുന്നതിന് തടസ്സമാകുന്നുണ്ട്. വളരെ അപകടകരമായ രീതിയിൽ ഏറെ ശ്രമകരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് റീജിയനൽ ഫയർ ഓഫിസർ സുജിത് കുമാർ പറഞ്ഞു. ഇനി ചതുപ്പായ പ്രദേശങ്ങളിലെ പുകയാണ് അണയ്ക്കാനുള്ളത്.

Related Articles

Latest Articles