തിരുവനന്തപുരം : തുമ്പ കിൻഫ്രാ പാർക്കിൽ തീപിടിച്ച മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണിന് എന്‍ഒസി ഇല്ലെന്ന് ഫയര്‍ ഫോഴ്സ് മേധാവി ബി.സന്ധ്യ വ്യക്തമാക്കി. അഗ്നിബാധയുണ്ടായാൽ അത് തടയാനുള്ള സംവിധാനങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. ഷട്ടര്‍ തുറന്ന് കെട്ടിടത്തിനുള്ളില്‍ കടക്കാനുള്ള ശ്രമിക്കുന്നതിനിടെയാണ് അഗ്നിരക്ഷാ സേനാംഗമായ രഞ്ജിത്തിന് ജീവന്‍ നഷ്ടമായത്. ഫൊറന്‍സിക് പരിശോധനാഫലം പുറത്ത് വന്നതിന് ശേഷം മാത്രമേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം അറിയാനാകൂവെന്നും കെട്ടിടങ്ങള്‍ക്ക് ഫയര്‍ ഓഡിറ്റ് നല്‍കാറുണ്ടെന്നും നടപടിയെടുക്കേണ്ടത് മറ്റുവിഭാഗങ്ങളാണെന്നും ഫയര്‍ ഫോഴ്സ് മേധാവി കൂട്ടിച്ചേർത്തു.
തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ചുമരിടിഞ്ഞാണ് അഗ്നിരക്ഷാസേന ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) മരിച്ചത്. ഹോളോബ്രിക്സ് കൊണ്ട് നിര്‍മിച്ച കെട്ടിടത്തില്‍ ബീമുകളില്ലായിരുന്നുവെന്നും അതിനാലാവാം ചുമരിടിഞ്ഞതെന്നാണ് ഈ രംഗത്തെ വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്.
അതേസമയം തീപിടിച്ച കെട്ടിടത്തിന് സമീപം സൂക്ഷിച്ചിരുന്ന 16 കോടിയുടെ മരുന്നുകള്‍ സുരക്ഷിതമാണെന്നും സംഭവം അന്വേഷിക്കുമെന്നും കിൻഫ്ര എംഡി സന്തോഷ് കോശി അറിയിച്ചു.