ടി20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയയെ ആറ് റൺസിന് തോൽപ്പിച്ച് ഇന്ത്യ. അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന ഓസീസിന് മുഹമ്മദ് ഷമിയുടെ വെല്ലുവിളി മറികടക്കാനായില്ല. കെ എൽ രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെയും അർദ്ധ സെഞ്ച്വറികളാണ് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ 186/7 എന്ന നിലയിലേക്ക് എത്തിച്ചത് .
തകർപ്പൻ തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ രാഹുലും രോഹിത് ശർമ്മയും ചേർന്ന് ഓസ്‌ട്രേലിയൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചു . 33 പന്തിൽ 57 റൺസ് നേടിയ രാഹുൽ പുറത്താകുംവരെ ഇന്ത്യ ശക്തമായ നിലയിലായിരുന്നു. രോഹിത് ശർമ്മ 15 റൺസും, വിരാട് കോഹ്‌ലി 19 റൺസും നേടിയപ്പോൾ മധ്യനിരയിൽ 33 പന്തിൽ 50 റൺസുമായി സൂര്യകുമാർ യാദവ് ശക്തമായ സാന്നിധ്യമായി. ഹർദിക് പാണ്ഡ്യ പരാജയപ്പെട്ടപ്പോൾ കാർത്തിക് 20 റൺസ് നേടി ആ നഷ്ടം നികത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ആവട്ടെ തുടക്കം ഗംഭീരമാക്കി. മിച്ചൽ മാർഷും ആരോൺ ഫിഞ്ചും അവരുടെ ഭാഗം മികച്ചതാക്കിയിരുന്നു എന്നാൽ മാർഷ് 18 പന്തിൽ 35 റൺസ് നേടി പുറത്തായപ്പോഴും മറുവശത്ത് ഫിഞ്ച് നിലയുറപ്പിച്ചു. ആരോൺ ഫിഞ്ച് 54 പന്തിൽ 76 റൺസ് നേടിയെങ്കിലും ജയിക്കാനായില്ല. ഇന്ത്യക്ക് വേണ്ടി മത്സരത്തിൽ അവസാന ഓവർ മാത്രം എറിഞ്ഞ മുഹമ്മദ് ഷമി നാല് റൺസ് മാത്രം ഓസീസിന് കൊടുത്തു. കൂടാതെ മൂന്ന് വിക്കറ്റും നേടി . ഇതാണ് ഇന്ത്യയെ വിജയ തിളക്കത്തിൽ എത്തിച്ചത്.