തിരുവനന്തപുരം: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായ രണ്ട് മലയാളികൾ ഉൾപ്പെടുന്ന 56 മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചു. അതേസമയം, ബോട്ടിന്‍റെ ക്യാപ്റ്റന്‍മാരായ അഞ്ചുപേരെ റിമാന്‍ഡ് ചെയ്തതായി അറിയിച്ചു. അഞ്ച് ബോട്ടുകളിലായെത്തിയ 61 തൊഴിലാളികളാണ് പിടിയിലായത്. ഇതിൽ 56 പേരെയാണ് വിട്ടയച്ചത്. വേൾഡ് മലയാളി ഫെഡറേഷനാണ് മത്സ്യ തൊഴിലാളികളുടെ മോചനത്തിനായി ഇടപ്പെട്ടത്. ജയിലില്‍ കഴിയുന്നവരുടെ മോചനത്തിനായി നിയമനടപടികള്‍ തുടരും. വിട്ടയച്ചവരെ ഉടന്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ ഹൈകമ്മീഷൻ നടപടി തുടങ്ങി.
ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് വിഴിഞ്ഞത്ത് നിന്നും പോയ അഞ്ച് മത്സ്യബന്ധന ബോട്ടിലെ 61 തൊഴിലാളികളെയാണ് സീഷെല്‍സ് പൊലീസ് പിടികൂടിയത്.രണ്ട് മലയാളികളും അഞ്ച് അസം സ്വദേശികളും ബാക്കി കന്യാകുമാരി സ്വദേശികളുമാണ് സെയ്‌ഷെല്‍സില്‍ കുടുങ്ങിയത്.