ബംഗ്ലൂരു : കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ച കേസിൽ ഫ്ലാറ്റ് ഉടമയെ കസ്റ്റഡിയിലെടുത്തു. ബെംഗ്ലൂരു സ്വദേശി ശിവപ്രസാദിനെയാണ് ബെംഗ്ലൂരു ഹൈഗ്രൗണ്ട് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫ്ലാറ്റിലായിരുന്നു മരിച്ച എട്ടുവയസുകാരി അഹാനയുടെ കുടുംബം താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റ് വൃത്തിയാക്കുന്നതിനായി അമിതമായ അളവിൽ അടിച്ച കീടനാശിനി ശ്വസിച്ച് പെൺകുട്ടി മരിച്ചത്. വസന്തനഗറിലെ ഫ്ലാറ്റിൽ വാടകയ്ക്ക് കഴിയുകയായിരുന്നു ഐടി ജീവനക്കാരനായ വിനോദും കുടുംബവും. പെയിന്‍റിങ് ജോലി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച വിനോദും ഭാര്യ നിഷയും മകള്‍ അഹാനയും സ്വദേശമായ കണ്ണൂരിലെ കൂത്തുപറമ്പിലേക്ക് പോയി. തിങ്കളാഴ്ച പുലര്‍ച്ചെ തിരിച്ചെത്തി. അറ്റകുറ്റപണി പൂര്‍ത്തിയായ ഫ്ലാറ്റിലെത്തി യാത്രാക്ഷീണം കൊണ്ട് ഉറങ്ങി. രണ്ട് മണിക്കൂര്‍ കഴിഞ്ഞതും തളര്‍ച്ച അനുഭവപ്പെട്ടു.
യത്രാക്ഷീണമെന്ന് കരുതി ചായ ഉണ്ടാക്കി കുടിച്ചു. പിന്നാലെ എട്ട് വയസ്സുള്ള അഹാനയ്ക്ക് ശ്വാസതടസം രൂക്ഷമായി. ഉടനെ സമീപത്തെ ജയിന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കീടനാശിനി അകത്ത് ചെന്നതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിന് ശേഷമാണ് വിനോദ് നിഷ ദമ്പതികൾക്ക് അഹാന ജനിച്ചത്. മകളുടെ മരണവിവരം അറിയാതെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് നിഷ.