തൊടുപുഴ : ഇടുക്കിയിൽ ഭക്ഷണ അലർജിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകൾ നയൻ മരിയ (16) യാണ് ഇന്നുച്ചയോടെ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊറോട്ട കഴിച്ചതിനെ തുടർന്നാണ് അലർജിയുണ്ടായത്. മൈദ, ഗോതമ്പ് എന്നിവ കുട്ടിക്ക് മുമ്പ് അലർജിയുണ്ടാക്കിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
മൈദ, ഗോതമ്പ് എന്നിവ ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണ വസ്തുക്കൾ കഴിച്ച് മുൻപ് കുട്ടി അസുഖബാധിതയാകുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. ഈ അടുത്ത കാലത്തായി രോഗം ഭേദപ്പെട്ടെന്ന് തോന്നിയതോടെ ചെറിയ തോതിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് വീണ്ടും അസ്വസ്ഥതയുണ്ടായി. ഇതിനെ തുടർന്ന് കുട്ടിയെ ഉടനടി ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയും. ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് നയൻ മരിയ .