കോഴിക്കോട്: നാദാപുരത്ത് വാണിമേലിൽ ഭക്ഷ്യവിഷബാധ ആറ് തൊഴിലുറപ്പ് തൊഴിലാളികളെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛർദിയും തലചുറ്റലും അനുഭവപ്പെടുകയായിരുന്നു. വാണിമേൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലുറപ്പ് സ്ത്രീകൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റിരിക്കുന്നത്‍.
കാച്ചിൽ ഉൾപ്പെടെയുള്ള കിഴങ്ങ് വർഗങ്ങൾ ഇവർ വേവിച്ച് കഴിക്കുകയായിരുന്നു. ജോലിചെയ്തിരുന്ന പ്രദേശത്ത് നിന്നുതന്നെയാണ് ഭക്ഷണം പാകം ചെയ്തു കഴിച്ചത്. ഇതിനു പിന്നാലെ ഛർദിയും തലചുറ്റലും അനുഭവപ്പെട്ടതിനെ തുടർന്ന് വാണിമേലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .
എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത് . നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ അറിയിച്ചത്.
പത്തോളം സ്ത്രീകളാണ് ഭക്ഷണം കഴിച്ചത് ഇതിൽ ആറ് പേർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. കൃത്യമായി ഭക്ഷണം വേവാത്തതാണ് ഭക്ഷ്യവിഷബാധയിലേക്ക് എത്തിച്ചതെന്നാണ് ആരോഗ്യ വിദഗ്ധർ ഉൾപ്പെടെ പറയുന്നത്.