Sunday, June 16, 2024
spot_img

‘ചെറുവിരലനക്കാന്‍ പോലും തയ്യാറാകുന്നില്ല’ ലീഗിനെതിരെ തുറന്നടിച്ച് മുന്‍ ഹരിത നേതാവ്

പരാതി നല്‍കിയിട്ടും മുസ്ലീം ലീഗ് നേതൃത്വത്തില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന ആരോപണവുമായി മുന്‍ ഹരിത നേതാവ് ആഷിഖ ഖാനം രംഗത്ത്. തനിക്ക് നേരിട്ട സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് ആഷിഖ നേതൃത്വത്തിന് പരാതി നല്‍കിയത്. പരാതി നല്‍കിയിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ലീഗ് നേതൃത്വം നടപടി സ്വീകരിച്ചില്ലെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സര്‍ സയ്യിദ് കോളേജിലെ എം എസ് എഫ് മുന്‍ വൈസ് പ്രസിഡന്റും മലപ്പുറം വളാഞ്ചേരി സ്വദേശിനിയുമാണ് ആഷിഖ. ഫേസ്ബുക്ക് പോസ്റ്റിലാണ് ആഷിഖയുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ഫെബ്രുവരി പത്താം തിയ്യതി മുസ്ലിം ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപമാണ് താഴെ കൊടുക്കുന്നത്. മൂന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചര്‍ച്ചക്ക് പോലും വിളിക്കുകയോ പരാതിയെ കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് നേരെ വന്ന അതിക്രൂരമായ സൈബര്‍ അറ്റാക്കിനെതിരെ മലപ്പുറം സൈബര്‍ പോലീസില്‍ പരാതി നല്‍കി ശാസ്ത്രീയമായ അന്യേഷണത്തിനൊടുവില്‍ സൈബര്‍ പോലീസ് കണ്ടെത്തിയതാണ് മുഹമ്മദ് അനീസ് എന്ന ചാപ്പനങ്ങാടി സ്വദേശിയാണ് ഇത് ചെയ്തതെന്ന്.

ഈ പറയപ്പെടുന്ന മുഹമ്മദ് അനീസിനെ വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയത്ത് അയാള് ചെയ്ത ഒരു വലിയ തെറ്റിനെ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ മേല്‍ കെട്ടിവെച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ആ നേരം മുതലാണ് നിയമപരമായി മുന്നോട്ട് പോകുന്നതിനപ്പുറം ഇതിനെതിരെ പാര്‍ട്ടി തന്നെ നടപടിയെടുക്കുകയാണ് വേണ്ടത് എന്ന ചിന്ത രൂക്ഷമാകുന്നത്.

മഹാനായ സി.എച്ചിന്റെയും സീതി സാഹിബിന്റെയുമൊക്കെ മഹത്തായ പാരമ്പര്യം മുറുകെ പിടിക്കുന്ന മുസ്ലിം ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ് ചാപ്പനങ്ങാടി ഇത്തരത്തിലുള്ള ഒരു സൈബര്‍ ക്രൈം ചെയ്ത വ്യക്തിക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയത് എന്തിനായിരുന്നു എന്നതൊരു ചോദ്യമായി ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും മുന്‍സംഭവങ്ങള്‍ കൂടെ കൂട്ടിവായിക്കുമ്പോള്‍ ഉത്തരം വ്യക്തമാണ്.

എന്നാല്‍ അതിനെതിരെയൊന്നും ഒരു ചെറുവിരലനക്കാന്‍ പോലും മുസ്ലിം ലീഗ് പാര്‍ട്ടി തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. പാര്‍ട്ടി നടപടിയെടുക്കേണ്ടതുണ്ട്, കൃത്യമായ തെളിവുകളില്‍ നിന്നിട്ടാണ് സംസാരിക്കുന്നത്. ഇപ്പോഴും കാത്തിരിക്കുന്നത് ഇത്തരത്തിലുള്ള ഒരു ക്രൈമിനെ ഒരിക്കലും എന്റെ പാര്‍ട്ടി ന്യായീകരിക്കില്ലെന്ന് കേള്‍ക്കാനും ഇങ്ങനെയൊരു ക്രൈം ചെയ്തിട്ട് അതിനെ മുസ്ലിം ലീഗെന്ന മഹത്തായ പ്രസ്ഥാനത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നത് കാണാനുമാണ്.

ഒരു സൈബര്‍ ക്രൈമിനെ ന്യായീകരിക്കേണ്ട ഗതികേട് മുസ്ലിം ലീഗിനില്ലെന്ന്, അത് ചെയ്തവരെ സംരക്ഷിക്കേണ്ട ഗതികേട് ഈ പാര്‍ട്ടിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇതിനെതിരെ ലീഗ് നടപടിയെടുത്തിട്ടില്ലെങ്കില്‍ ഈ പ്രസ്ഥാനത്തിനകത്തേക്ക് വരുന്ന ഓരോ പെണ്‍കുട്ടികളും ഇനിയുള്ള കാലത്ത് എന്ത് വിശ്വസിച്ചാണ് വരിക. അതിനാല്‍ മുസ്ലിം ലീഗ് പ്രസ്ഥാനം ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ ഈ പരാതി ഇവിടെയും പങ്കുവെക്കുന്നു.

പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ ഈ വിഷയത്തെ നിയമപരമായി തന്നെ നേരിടുന്നതിനാണ്, എന്നാല്‍ അതിനപ്പുറം ഞാനാഗ്രഹിക്കുന്നത് മുസ്ലിം ലീഗെന്ന മഹത്തായ പ്രസ്ഥാനം ഒരിക്കലും ഇത്തരത്തിലുള്ള സൈബര്‍ ക്രൈമുകളെ ന്യായീകരിക്കില്ലെന്നതും അത് ചെയ്തവരെ സംരക്ഷിക്കില്ലെന്നതും കേള്‍ക്കാനാണ്- ആഷിഖ ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Latest Articles