ഹൈദരാബാദ്: അടുത്തമാസം ഉദ്‌ഘാടനത്തിനൊരുങ്ങുന്ന അയോദ്ധ്യയിലെ രാമക്ഷേത്രം കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്ന സാക്ഷാത്കാരമാണെന്ന അഭിപ്രായവുമായി മുൻ തെലങ്കാന മുഖ്യമന്ത്രിയുടെ മകളായ കെ. കവിത. സമൂഹ മാദ്ധ്യമമായ എക്സിൽ ക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ‘കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്ന സാക്ഷാത്കാരമായ ശ്രീ സീതാരാമ ചന്ദ്ര സ്വാമിയുടെ വിഗ്രഹം അയോദ്ധ്യയിൽ സ്ഥാപിക്കുന്ന ശുഭമുഹൂർത്തത്തെ തെലങ്കാനയ്‌ക്കൊപ്പം രാജ്യവും സ്വാഗതം ചെയ്യുന്നു’ എന്ന അടിക്കുറിപ്പോടെ അവർ പങ്കുവച്ചു.
അതേസമയം, ശ്രീരാമ വിഗ്രഹം സൂക്ഷിക്കുന്ന ശ്രീകോവിലിന്റെ നിർമാണം പൂർത്തിയായതായി ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. 2024 ജനുവരി 22 ന് ഉച്ച 12:45 ഓടെ രാമക്ഷേത്ര ശ്രീകോവിലിൽ രാംലല്ല വിഗ്രഹം സ്ഥാപിക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 4,000 സന്യാസി ശ്രേഷ്ടന്മാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാം ലല്ല പ്രാൺ പ്രതിഷ്ഠ ചടങ്ങിനുള്ള വൈദിക ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും.