ഇടുക്കി: ലഹരിക്കടത്തിലും ലഹരിവിൽപ്പനയിലും സിപിഎം ബന്ധം പുറത്തുവരുന്ന കേസ്സുകൾ തുടരുന്നു. ചെറുതോണിയിൽ നാലുകിലോ കഞ്ചാവുമായി രണ്ടുേപരെ പോലീസ് പിടികൂടി. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി മുരിക്കാശേരി ചിന്നാർനിരപ്പ് പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്റോ(44) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഡിഫൻസ് ടീം അറസ്റ്റുചെയ്തത്. ഉണങ്ങിയ കഞ്ചാവുമായി ചിന്നാർ ബസ് സ്റ്റോപ്പിൽ നില്ക്കുകയായിരുന്നു പ്രതികൾ. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. വിവിധ പാർട്ടി ഘടകങ്ങളിൽ ചുമതലയുള്ളവരും ജനപ്രതിനിധികളും പ്രതികളായ നിരവധി കേസുകളാണ് ഈയിടെയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ലഹരിമാഫിയക്ക് സർക്കാർ വഴിവിട്ട സഹായം നൽകുന്നതായും ആരോപണം ഉയർന്നിരുന്നു. കോടിക്കണക്കിന് രൂപ വിലയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കേരളത്തിലേക്ക് ഒളിച്ചു കടത്തുന്നത്.
മുരിക്കാശ്ശേരി എസ്.എച്ച്.ഒ. എൻ.എസ്. റോയിയുടെ നേതൃത്വത്തിൽ എസ്.ഐ. സി.ടി. ജിജി, എ.എസ്.ഐ.മാരായ പി.ഡി. സേവ്യർ, ഡെജി വർഗീസ്, എസ്.സി.പി.ഒ.മാരായ മാത്യു തോമസ്, ശ്രീജിത്ത് ശ്രീകുമാർ, സി.പി.ഒ. ധന്യ എന്നിവർ ചേർന്നാണ് പ്രതികളെ പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡുചെയ്തു.