തിരുനനന്തപുരം: രാഷ്ട്രപതിയായശേഷമുള്ള ദ്രൗപദി മുർമുവിന്റെ ആദ്യ കേരളാ സന്ദർശനം തുടരുന്നു. ഇന്ന് രാവിലെ രാഷ്ട്രപതിക്ക് തിരുവനന്തപുരത്തെ ശംഖു മുഖം വ്യോമ സേനാ വിമാനത്താവളത്തിൽ മൂന്ന് സേനാ വിഭാഗങ്ങളും ചേർന്ന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് ഹെലികോപ്റ്ററിൽകൊല്ലം മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. പതിനൊന്ന് മണിയോടെ തിരികെ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രാഷ്ട്രപതി കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ഗവൺമെന്റിന്റെ പൗരസ്വീകരണത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കുന്നുണ്ട്.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് തലസ്ഥാന നഗരി സ്നേഹോഷ്മളമായ വരവേൽപ്പാണ് നൽകിയത്. കൊച്ചിയിൽ നാവിക സേനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം രാഷ്ട്രപതി പ്രത്യേക വിമാനത്തിൽ വൈകിട്ട് 7.20ന് തിരുവനന്തപുരത്ത ശംഖുമുഖത്തെ വ്യോമസേനാ വിമാനത്താവളത്തിൽ എത്തി ചേർന്നു. ഗവർണ്ണർ . ആരിഫ് മുഹമ്മദ് ഖാൻ , മുഖ്യമന്ത്രി പിണറായി വിജയൻ , ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ , ചീഫ് സെക്രട്ടറി വി. പി. ജോയി , സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് , മറ്റ് ഉദ്യോഗസ്ഥാനുദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.