ശ്രീനഗർ : ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. അഖ്‌നൂർ സെക്ടറിലെ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന്യം പരാജയപ്പെടുത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു സൈന്യത്തിന്റെ നിർണായക നീക്കം.
സൈന്യത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിർത്തിക്ക് സമീപം ഭീകരർ ഒരു മൃതദേഹം വലിച്ചിഴയ്‌ക്കുന്നത് കാണുന്നത്. തുടർന്ന് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നുവെന്ന് ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്‌സ് വ്യക്തമാക്കി.
അതേസമയം, ജമ്മുകശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കെയാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നത്. രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ 5 സൈനികരാണ് വീരമൃത്യു വരിച്ചത്. സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. രജൗരിയിലെ പൂഞ്ച് മേഖലയിൽ ഭീകരരുണ്ടെന്ന രഹസ്യവിവരം സൈന്യത്തിന് ലഭിച്ചിരുന്നു. ഇത് പരിശോധിക്കാനായി പോകുന്ന വഴിയായിരുന്നു ഭീകരർ വാഹന വ്യൂഹത്തിന് നേരെ വെടിയുതിർത്തത്.