തിരുവനന്തപുരം: നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധക്കാരെ പോലീസും പാർട്ടിഗുണ്ടകളും തല്ലിച്ചതയ്ക്കുന്നതിൽ പ്രതിഷേധിച്ച് കെ പി സി സി യുടെ നേതൃത്വത്തിൽ നടത്തിയ ഡി ജി പി ഓഫീസ് മാർച്ചിൽ നാടകീയ രംഗങ്ങൾ. പതിവിന് വിരുദ്ധമായി മാർച്ചിന്റെ ഉദ്‌ഘാടനം നിർവഹിച്ച് മുതിർന്ന നേതാക്കൾ സംസാരിച്ചുകോണ്ടിരിക്കുന്ന സമയത്ത് തന്നെ പ്രവർത്തകർ ബാരിക്കേഡ് ഭേദിക്കാൻ ശ്രമം നടത്തി. എന്നാൽ ആ ശ്രമം അമ്പേ പാളി. പ്രവർത്തകരുടെ പ്രകോപനം മുതലെടുത്ത് പോലീസ് മുന്നറിയിപ്പില്ലാതെ ടിയർ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ സമരം ഉദ്‌ഘാടനം ചെയ്‌ത് നേതാക്കൾക്ക് സംസാരിക്കാൻ കഴിയാത്തവിധം സ്ഥലത്ത് പുക നിറഞ്ഞു. കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ളവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
പ്രവർത്തകർ ജലപീരങ്കി പ്രയോഗം ഉണ്ടായ ഉടൻ തന്നെ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇതാണ് മുന്നറിയിപ്പില്ലാതെ ടിയർഗ്യാസ് പ്രയോഗിക്കാനുള്ള കാരണം. മാർച്ച് മാനവീയം വീഥിയ്ക്ക് സമീപം പോലീസ് തടഞ്ഞിരുന്നു. സംഭവസ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. കല്ലേറിൽ മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റു. ടിയർ ഗ്യാസിൽ പിടിച്ചു നിൽക്കാനാകാതെ പിൻവാങ്ങിയതോടെ ഇപ്പോൾ മാർച്ചിനെ നിയന്ത്രിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എം എൽ എ അടക്കമുള്ളവർ ആശുപത്രിയിലാണ്.