കൊച്ചി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ (Rape Case In Kochi)സൺഡേസ്‌കൂൾ അധ്യാപികയടക്കം നാല് പേർക്ക് 12 വർഷം കഠിന തടവ് വിധിച്ച് കോടതി. പ്രതികൾക്ക് രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പെൺകുട്ടിയ്ക്ക് സംസ്ഥാന സർക്കാർ മതിയായ നഷ്ട പരിഹാരം നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.
കിഴക്കമ്പലം കോളനിപ്പടി അറയ്‌ക്കൽ അനീഷ (28), പട്ടിമറ്റം ചൂരക്കാട്ട് കര അയ്മനക്കുടി ഹർഷാദ്(ബേസിൽ-24), കിഴക്കമ്പലം ആലിൻചുവട് തടിയൻവീട്ടിൽ ജിബിൻ(24), തൃക്കാക്കര തേവയ്‌ക്കൽ മീൻകൊള്ളിൽ ജോൺസ് മാത്യു (24) എന്നിവരെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്.
2015ൽ ആയിരുന്നു കൊച്ചിയിൽ കേസിനാസ്പദമായ സംഭവം നടന്നത്. സൺഡേ സ്‌കൂളിൽ മത കാര്യങ്ങൾ പഠിപ്പിച്ചിരുന്ന അനീഷയാണ് മറ്റു പ്രതികൾക്ക് കുട്ടിയെ പരിചയപ്പെടുത്തിയത്. പീഡനദൃശ്യം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമക്കേസുകൾ വിചാരണ ചെയ്യുന്ന അഡീ.സെഷൻസ് പോക്‌സോ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്.