കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിചാരണ ഇന്ന് ആരംഭിക്കും. കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കേസിൽ കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോയുടെ ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.
ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ വിസ്താരമാണ് ആദ്യം നടക്കുക. കേസിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അടക്കം മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ഇരയുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനാൽ രഹസ്യ വിചാരണയാണ് കേസിൽ നടക്കുക.
ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ആയിരം പേജുള്ള കുറ്റപത്രത്തിൽ ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.