തിരുവനന്തപുരം : പെരുമാതുറയിൽ പതിനേഴുകാരന്‍ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. മയക്കുമരുന്ന് നല്‍കിയതിനാലാണെന്ന് യുവാവ് മരണപ്പെട്ടത് എന്നാണ് കുടുംബത്തിന്റെ പരാതി. പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജില ദമ്പതിമാരുടെ മകന്‍ ഇര്‍ഫാന്‍ (17) ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
ചില കൂട്ടുകാർ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് തന്നെ കൊണ്ട് മണപ്പിച്ചുവെന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നുവെന്നും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ മകനെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും മാതാവ് റജുല പറഞ്ഞു.
ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് യുവാവിനെ ഒരു കൂട്ടുകാരൻ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയത്. രാത്രി ഏഴുമണിയോടെ ഒരാള്‍ യുവാവിനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. വീട്ടിലെത്തിയ യുവാവ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ഛര്‍ദ്ദിച്ചതോടെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു.
മരണത്തിൽ കഠിനംകുളം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൃത്യമായ മരണകാരണം അറിയാൻ സാധിക്കുകയുള്ളു.