ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച മോദിയുടെ ലേഖനത്തിലാണ് അദ്ദേഹം പുതിയ ആശയം പങ്കുവെച്ചിരിക്കുന്നത്.
‘ഗാന്ധിജിയോടുള്ള സ്മരണയ്ക്കായി, ഐന്‍സ്റ്റീന്‍ ചലഞ്ച് ഞാന്‍ നിര്‍ദേശിക്കുകയാണ്. ഭാവിതലമുറ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ ഓര്‍ത്തിരിക്കുമെന്ന് നമുക്ക് എങ്ങനെ ഉറപ്പുവരുത്താനാകും? ഗാന്ധിജിയുടെ ആദര്‍ശങ്ങളും ആശയങ്ങളും പുതുതലമുറയിൽ എത്തിക്കാൻ നവീൻ ആശയമുള്ളവരെയും സംരംഭകരെയും സാങ്കേതികവിദഗ്ധരെയും ഞാന്‍ ക്ഷണിക്കുന്നു’- എന്തുകൊണ്ട് ഇന്ത്യയ്ക്കും ലോകത്തിനും ഗാന്ധിയെ വേണം എന്ന ലേഖനത്തില്‍ പ്രധാനമന്ത്രി പറയുന്നു.
ഒരു നുള്ള് ഉപ്പ് കൊണ്ട് ഒരു മഹാപ്രക്ഷോഭം സംഘടിപ്പിക്കാന്‍ കഴിഞ്ഞ ആളാണ് മഹാത്മാ ഗാന്ധിയെന്നും , ഇന്നും നമ്മുടെ രാജ്യത്തെ നയിക്കുന്ന ഒരു മികച്ച അധ്യാപകനാണ് ഗാന്ധിജി യെന്നും പ്രധാനമന്ത്രി ലേഖനത്തില്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ ശുചിത്വപദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രിയപ്പെട്ട ബാപ്പു, ലോകം നിങ്ങള്‍ക്കുമുന്നില്‍ വണങ്ങുന്നു എന്ന വാചകത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലേഖനം അവസാനിക്കുന്നത്.