കോൺഗ്രസ് പാർട്ടിയിൽ ചേരുകയോ, ചേരാനുദ്ദേശിക്കുകയോ ചെയ്തിട്ടില്ലന്ന്, 2016ലെ സർജ്ജിക്കൽ സ്ട്രൈക്കിന് നേതൃത്വം നൽകിയ റിട്ട. ലെഫ്റ്റനന്റ്റ് ജനറൽ ഡിഎസ് ഹൂഡ. വാർത്താ ഏജൻസിയായ എഎൻഐയോടാണ് അദ്ദേഹം മനസ്സ് തുറന്നത്
പുൽവാമ ആക്രമണത്തിന് ശേഷം, ദേശീയ സുരക്ഷയ്ക്കായി ജനറൽ ഹൂഡയുടെ നേതൃത്വത്തിൽ ഒരു മാർഗ്ഗ നിർദ്ദേശക രേഖ തയ്യാറാക്കുമെന്ന് കോൺഗ്രസ് അവകാശപ്പെട്ടിരുന്നു. സർജ്ജിക്കൽ സ്ട്രൈക്ക് ഹീറോ കോൺഗ്രസ്സിൽ ചേർന്നു എന്ന നിലയിലായിരുന്നു പ്രചാരണം. ഇതിന്റെ പശ്ചാത്തലത്തിലാണ് ജന.ഹൂഡ വിശദീകരണം നൽകിയത്.
നേരത്തെ, സൈന്യം നടത്തിയ സർജ്ജിക്കൽ സ്ട്രൈക്ക്, രാഷ്ട്രീയവൽക്കരിക്കരുതെന്ന് വിമർശനവും നടത്തിയ ആളാണ് ഇദ്ദേഹം. സൈനിക നീക്കങ്ങൾ പരസ്യമായി പറയാനുള്ളതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഏതായാലും ഈ പരിമർശത്തോടെ, പാർട്ടിയുടെ ഔദ്യോഗിക ട്വിറ്ററിൽ രാഹുൽ ഗാന്ധിക്ക് ഒപ്പം ജനറൽ ഹൂഡ നിൽക്കുന്ന ചിത്രം നൽകി അവകാശവാദം ഉന്നയിച്ച കോൺഗ്രസ്, മറ്റൊരു വിവാദത്തിലേക്ക് വഴുതിയിരിക്കുകയാണ്.