Thursday, April 25, 2024
spot_img

ലാവ്‌ലിൻ പിണറായിയെ കുരുക്കുമോ? വിവാദമായ എസ്എൻസി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

സംസ്ഥാനത്തെ ഇടതുപക്ഷത്തിന് ചങ്കിടിപ്പ് വർദ്ധിപ്പിച്ചു കൊണ്ട്, എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി റദ്ദുചെയ്യണമെന്നതാണ് കേസ് അന്വേഷിച്ച സിബിഐയുടെ ആവശ്യം. ഇതോടൊപ്പം, കേസില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണ് കോടതി പരിഗണിക്കും. രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി എന്നതാണ് അവരുടെ പരാതി. ഈ കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്ര്‌സ് നേതാവ് വി.എം സുധീരന്‍ നല്‍കിയ അപേക്ഷയും ഇന്ന് തന്നെ പരിഗണിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജസെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് പിണറായി ആണെന്നു സി.ബി.ഐ വാദിക്കുന്നു.

കുറ്റപത്രത്തില്‍ നിന്ന് പിണറായി അടക്കമുള്ള പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണന്നാണ് സിബിഐയുടെ ഹർജി. അതിനാൽ ഹൈക്കോടതി വിധി റദ്ദുചെയ്യണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.

കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആര്‍.ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നീ ഉദ്യോഗസ്ഥരുടെ ഹര്‍ജിയും ഇന്ന് തന്നെ പരിഗണിക്കും. ഈ ആവശ്യത്തില്‍ സി.ബി.ഐയുടെ മറുപടി കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അടിയന്തിരമായി വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി നിരീക്ഷണം നടത്തിയിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ അഴിമതി ആയാണ് എസ്എൻസി ലാവ്‌ലിൻ കേസ് അറിയപ്പെടുന്നത്. രണ്ടായിരത്തിയഞ്ച് മാർച്ച് 31ന് അവസാനിച്ച സംസ്ഥാന സർക്കാരിന്റെ വാണിജ്യ- വ്യവസായ റിപ്പോർട്ട് സമർപ്പിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റ്റെ റിപ്പോർട്ടാണ് ഈ അഴിമതിയിലേക്ക് മിഴി തുറന്നത്

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കൺസൾട്ടൻസി കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു ആധാരം. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374.50 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സിഐജി അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ മൂന്നു ജലവൈദ്യുത പദ്ധതികളിലേയും ഉപകരണങ്ങളും, ജനറേറ്ററുകളും വാങ്ങാനായി ചിലവഴിച്ച തുകയിലും സംസ്ഥാന ഖജനാവിന് വൻ നഷ്ടം സംഭവിച്ചു എന്നാണ് പിന്നാലെ വന്ന സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ (സി.ഇ.എ) റിപ്പോർട്ടും ചൂണ്ടിക്കാട്ടിയത്. സർക്കാർ ഈ കരാറിൽ ഏർപ്പെടൂം മുൻപ് വേണ്ടത്ര പഠനങ്ങളോ, സിഇഎയൂടെ എതിർപ്പുകളോ വകവച്ചില്ലന്നും കണ്ടെത്തി. പദ്ധതികളുടെ നടത്തിപ്പിനായി ആഗോള ടെൻഡർ വിളിച്ചപ്പോൾ ബിഎച്ചഇഎൽ-എൽആൻഡിടി കമ്പിനിയും, എസ്എൻസി ലാവ്‌ലിനുമാണ് അപേക്ഷിച്ചത്.

ബിഎച്ചഇഎൽ നൽകിയ ടെൻഡറിൽ, ഉൽപാദിപ്പിക്കുന്ന വൈദ്യുതി മെഗാവാട്ടിന് 1.25 രൂപ ലേലതുക വച്ചപ്പോൾ, ലാവ്‌ലിൻ 2.42രൂപയാണ് ലേലതുകയായി കാണിച്ചത്. ഇൻഡ്യൻ കമ്പിനിയായ ബിഎച്ചഇഎല്ലിനെ അവഗണിച്ച്, ഉയർന്ന തുക ലേലതുക വച്ച ലാവ്‌ലിൻ കമ്പിനിക്ക് കെഎസ്ഇബി ഈ കരാർ നൽകാനിടയായത്, അന്ന് വൈദ്യുതി വകുപ്പ് മന്ത്രി ആയിരുന്ന പിണറായി വിജയൻ പ്രത്യേക താത്പര്യം എടുത്തത് കൊണ്ടായിരുന്നു എന്ന് പിന്നീട് സിബിഐ കണ്ടെത്തി.

യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും ആദ്യ കരാര്‍ ഒപ്പിട്ടത് 1995 ആഗസ്റ്റ് മാസത്തിൽ അന്നത്തെ, ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു. ഉടമ്പടി പ്രകാരം പദ്ധതികളുടെ ഭാവി നവീകരണങ്ങൾക്കായി കനേഡിയൻ എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റി പണം മുടക്കണമായിരുന്നു. എന്നാൽ അതുണ്ടായില്ല. സിഇഎയുടെ നിർദ്ദേശങ്ങളും ഉടമ്പടി സമയത്ത് അവഗണിക്കപ്പെട്ടു. ഇതെല്ലാം പിണറായിയുടെ ഇടപെടൽ മൂലമാണ് എന്നാണ് സിബിഐ കണ്ടെത്തിയത്. താരതമ്യേന നന്നായി പ്രവർത്തിച്ചിരുന്ന ഈ മൂന്നു ജലവൈദ്യുത പദ്ധതികളിലും അറ്റകുറ്റപ്പണികൾ മാത്രം മതിയെന്നായിരുന്നു സിഇഎയുടെ നിർദ്ദേശം. എന്നാൽ ഇത് അവഗണിച്ച വൈദ്യുതി വകുപ്പ്, ലാവ്‌ലിൻ കമ്പിനിയുമായി ഇടപാടുകൾ തുടരുകയും, പദ്ധതി നവീകരണത്തിന് പകരം ഉപകരണങ്ങളും, ജനറേറ്ററുകളും മാറ്റി സ്ഥാപിക്കുവാനും തീരുമാനിച്ചു. 1996 ഫെബ്രുവരി മാസത്തിൽ ഒപ്പു വച്ച അന്തിമ ഉടമ്പടി പ്രകാരം മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകത്തക്ക വിധമായിരുന്നു പദ്ധതി. എന്നാൽ അത് വൈകി. കൂടാതെ കേവലം കൺസൾട്ടസി മാത്രമായ ലാവ്‌ലിൻ കമ്പിനിക്ക് ഉപകരണങ്ങളും, ജനറേറ്ററുകളും വാങ്ങാനുള്ള കരാർ നൽകിയത് വഴി ഖജനാവിന് പിന്നെയും കോടിക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതായി സിഐജി കണ്ടെത്തി. ടെൻഡർ തുകയിലെ നഷ്ടവും സിഐജി പരാമർശിച്ചു. ഇതിനു പുറമെയാണ്, പദ്ധതിയുടെ അനുമതി നൽകിയതിന് പ്രതിഫലമായി മലബാർ കാൻസർ സെന്ററിന് അനുവദിക്കാമെന്ന് ലാവ്‌ലിൻ ഉറപ്പു നൽകിയ 98.50 കോടി രൂപയുടെ സഹായം. ഇതിൽ 89.32 കോടി ലഭിച്ചില്ലായെന്നും സിഐജി കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഇനിയും ഒന്നും തരാനില്ല എന്ന നിലപാടാണ് ലാവ്‌ലിൻ സ്വീകരിച്ചത്. അതോടെയാണ് ഈ കേസ് കോളിളക്കം സൃഷ്ടിച്ചത്. ഭരണം മാറിയ ശേഷം അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സഭക്ക് അകത്തും പുറത്തും ആഞ്ഞടിച്ചതിനെ തുടർന്നാണ് ആദ്യം വിജിലൻസ് അന്വേഷണവും, അത് തൃപ്തികരമല്ലന്ന് കണ്ടെത്തിയതിനെ തുടർന്ന് 2006 ജനുവരിയിൽ കേരളാ ഹൈക്കോടതി കേസ് സിബിഐയും ഏൽപ്പിച്ചത്.

Related Articles

Latest Articles