ഹരിദ്വാർ: തമിഴ്‌നാട്ടിലെ നീലഗിരി കുനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു. മക്കളായ കൃതികയും തരിണിയുമാണ് ഇരുവർക്കും വേണ്ടി കർമ്മങ്ങൾ നിർവ്വഹിച്ചത്.
ഇന്ന് പുലർച്ചയോടെ കർമ്മികളുടെ നിർദേശ പ്രകാരം ജനറൽ ബിപിൻ റാവത്തിന്റെ മക്കൾ ദില്ലിയിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽ നിന്നും ചിതാഭസ്മം ശേഖരിച്ചു. തുടർന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തി വിധിപ്രകാരം അവ ഗംഗയിൽ ഒഴുക്കി. കഴിഞ്ഞ ദിവസവും ഇരുവരും ചേർന്നാണ് മാതാപിതാക്കളുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്.
ഡിസംബർ 8ന് തമിഴ്നാട്ടിലെ കൂനൂരിൽ ഉണ്ടായ സൈനിക ഹെലികോപ്ടർ അപകടത്തിലാണ് സംയുക്ത സേനാ മേധാവിയും ഭാര്യയും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനെയും ഭാര്യ മധുലിക റാവത്തിനെയും ഒരുമിച്ചാണ് സംസ്കരിച്ചത്.