ദില്ലി: മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽനിന്നു രാജിവച്ചു. കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽനിന്നുമാണ് രാജി. രാജി പ്രവർത്തക സമിതിക്ക് തൊട്ട് മുൻപായിരുന്നു . കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് ഗുലാം നബി രാജിക്കത്തിൽ ഉന്നയിച്ചിരിക്കുന്നത്. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന തല മുതിര്‍ന്ന നേതാവാണ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നത്. പ്രവർത്തക സമിതിയിൽ താൻ അപമാനിതനായെന്ന് ഗുലാം നബി പ്രതികരിച്ചു.
ജമ്മു കശ്മീരിൽ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവച്ചതിനു തൊട്ടുപിന്നാലെയാണ് പാർട്ടിയിൽനിന്നു തന്നെ ഗുലാം നബി പടിയിറങ്ങുന്നത്. കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളില്‍ ആസാദുമുണ്ടായിരുന്നു. ഇതിനുപിന്നാലെ നടന്ന എ.ഐ.സി.സി. പുനസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു. ഏറെ നാളുകള്‍ നീണ്ട അസ്വാരസ്യങ്ങള്‍ക്ക് ഒടുവിലാണ് ഗുലാം നബി ആസാദിന്‍റെ രാജി. സോണിയ ഗാന്ധി ഏൽപ്പിച്ച പദവി ഒഴിഞ്ഞ് കോൺഗ്രസിനെ ഞെട്ടിച്ച ഗുലാം നബി പാർട്ടിക്കു നൽകുന്ന ഇരട്ട പ്രഹരമാകും ഇത്.
കോൺഗ്രസ് പ്രവർത്ത സമിതിയിലെ മുൻ അംഗവും വിമത ജി 23 സംഘത്തിലെ പ്രധാനിയാണ് ഗുലാം നബി. മുൻ കേന്ദ്രമന്ത്രിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായിരുന്നു.