ബെംഗളൂരു: ലൈംഗിക പീഡനം സഹിക്കാനാകാതെ കൗമാരക്കാരി പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി (Girl Killed Her Father). ലൈംഗികമായി അക്രമിച്ചെന്നാരോപിച്ചാണ് പിതാവിനെ കൊല്ലാൻ സുഹൃത്തുക്കളുടെ സഹായം അഭ്യർത്ഥിച്ചത്. ബീഹാർ സ്വദേശിയും ആറ്റൂർ ലേഔട്ടിൽ താമസിക്കുകയും ചെയ്യുന്ന അരുൺ (46) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂത്തമകളായ പ്ലസ് വൺ വിദ്യാർഥിനിയെയും പ്രായപൂർത്തിയാകാത്ത മൂന്നു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച പുലർച്ചെയാണ് ബിഹാർ സ്വദേശിയായ 45-കാരൻ കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ കോളേജ് കാമ്പസിൽ സുരക്ഷാ ജീവനക്കാരനായിരുന്നു ഇയാൾ. സംഭവദിവസം പ്രതികളിൽ നാലുപേർ ചേർന്ന് പുലർച്ചെ 12:30 ന് അരുണിന്റെ വീട്ടിലെത്തുകയും വാതിലിൽ മുട്ടുകയും ചെയ്തപ്പോൾ മൂത്ത മൂത്തമകളാണ് വാതിൽ തുറന്നു കൊടുത്തത്. ഈസമയം പ്രതികൾ അരുണിനെ ചുറ്റിക കൊണ്ട് പലതവണ അടിച്ച ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതികളെല്ലാം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
എന്നാൽ ഇളയ കുട്ടി ഉണർന്നു നിലവിളിച്ചതിനെ തുടർന്നാണ് പുലർച്ചെ 1:30 ഓടെ അയൽവാസികൾ വിവരമറിഞ്ഞത്. പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നും അതുകൊണ്ടു താൻ ആവശ്യപ്പെട്ട പ്രകാരമാണ് സുഹൃത്തുക്കൾ പിതാവിനെ കൊലപ്പെടുത്തിയതെന്നും വിശദമായ ചോദ്യം ചെയ്യലിന് ശേഷം പെൺകുട്ടി പോലീസിനോട് പറഞ്ഞു. അതേസമയം പെൺകുട്ടിയുടെ അമ്മയും അവളുടെ വാദത്തെ പിന്തുണച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. നാല് അക്രമികളിൽ നിന്നും ആയുധങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ പെൺകുട്ടി പിതാവിനെതിരെ പറഞ്ഞ വാദങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.