ചെന്നൈ: ആദിവാസി കുടുംബത്തെ തിയറ്ററിൽ കയറ്റാത്ത സംഭവത്തിൽ പ്രതികരിച്ച് നടൻ വിജയ് സേതുപതി. ചെന്നൈയിലെ രോഹിണി സിൽവർ സ്‌ക്രീനിലായിരുന്നു സംഭവം നടന്നത്. ആദിവാസി കുടുംബം ഷോയുടെ ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ തീയേറ്ററിനുള്ളിൽ കയറ്റാൻ അധികൃതർ അനുവദിച്ചില്ല. വിവേചനം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ജാതിയുടെ പേരിൽ ആരേയും അടിച്ചമർത്തുന്നത് ശരിയായ പ്രവർത്തിയല്ലെന്നുമാണ് വിജയ് സേതുപതി പറഞ്ഞത്. സിമ്പു നായകനായി എത്തിയ പത്ത് തലയുടെ റിലീസിനിടെയാണ് സംഭവം.
മനുഷ്യനെ വേർതിരിച്ചുകാണുന്നതും അവരെ അടിച്ചമർത്തുന്നതും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും താഴ്ന്ന ജാതിയാണ് എന്ന് പറഞ്ഞ് മാറ്റി നിർത്താൻ കഴിയില്ലെന്നും വിജയ് സേതുപതി പറഞ്ഞു. ഭൂമിയിൽ എല്ലാവരും ഒരുമിച്ച് ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്ക്ക് വിട്ടതെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.