കോഴിക്കോട്; കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട (Gold Seized In Karipur). ക്യാപ്‌സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായാണ് സ്വർണ മിശ്രിതം കസ്റ്റംസ് പിടിച്ചെടുത്തത്
1690 ഗ്രാം സ്വർണ മിശ്രിതം ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ കാപ്പാട് മരയ്‌ക്കാരകത്ത് അബ്ദുൾ ഖയൂം, കെടാവൂർ അബ്ദുൾ മജീദ് എന്നിവറീ കസ്റ്റംസ് പിടികൂടി. സ്വർണ മിശ്രിതം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അബ്ദുൾ ഖയൂമിൽ നിന്ന് 846 ഗ്രാമും, അബ്ദുൾ മജീദിൽ നിന്ന് 844 ഗ്രാമും സ്വർണ മിശ്രിതവുമാണ് കണ്ടെടുത്തത്. സംഭവത്തിൽ കസ്റ്റംസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
അതേസമയം കഴിഞ്ഞദിവസവും സമാനമായ രീതിയിൽ കരിപ്പൂരിൽ സ്വർണ്ണം പിടികൂടിയിരുന്നു. കോഴിക്കോട് വിമാനത്താവളംവഴി കടത്തിയ ഒരുകിലോ സ്വർണമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ പാലക്കാട്, മണ്ണാർക്കാട് കൊടക്കാട് കളരിക്കൽ രമേഷ് (26), കോഴിക്കോട് കൈതപ്പോയിൽ പഴന്തറ അബ്ദുറഹ്മാൻ (40) എന്നിവരെ ബുധനാഴ്ച പുലർച്ചെ വിമാനത്താവള പരിസരത്തുനിന്ന് പിടികൂടിയിരുന്നു. മസ്കറ്റിൽനിന്നെത്തിയ രമേഷ് ശരീരത്തിനകത്താക്കിയാണ് സ്വർണം കൊണ്ടുവന്നത്. അബ്ദുറഹ്മാനും താമരശ്ശേരി സ്വദേശിയായ മറ്റൊരാളും രമേഷിനെ കൊണ്ടുപോകാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് രമേഷ് പുറത്തിറങ്ങിയപ്പോഴാണ് വിമാനത്താവളത്തിനു പുറത്ത് കാത്തിരുന്ന പോലീസ് ഇവരെ പിടികൂടിയത്.