Sunday, September 20, 2026

സ്വർണക്കടത്ത് കേസ് ! ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാനാകാതെ രന്യ റാവു; തിരിച്ചടിയായത് നടിക്കെതിരെ ചുമത്തിയിരിക്കുന്ന ഈ വകുപ്പ്

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന് ജാമ്യം. ബെംഗളുരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് നടിക്ക് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും രണ്ടാൾജാമ്യവുമാണ് ജാമ്യ വ്യവസ്ഥകൾ. കൂടാതെ രാജ്യം വിടരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. എന്നാൽ നടിക്കെതിരെ കൊഫെപോസ വകുപ്പ് ചുമത്തിയിട്ടുള്ളതിനാൽ ജയിലില്‍ തുടരേണ്ടി വരും. കേസ് അന്വേഷിക്കുന്ന ഡിആര്‍ഐയുടെ നിർദേശപ്രകാരം സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയാണു (സിഇഐബി) രന്യയ്ക്കെതിരെ കൊഫെപോസ ചുമത്തിയിരുന്നത്. കള്ളക്കടത്ത് പ്രവർത്തനങ്ങളെ ചെറുക്കുന്നതിനും വിദേശനാണ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണു വിദേശനാണ്യ സംരക്ഷണവും കള്ളക്കടത്ത് തടയൽ നിയമവും (കൊഫെപോസ).
കേസിലെ മറ്റുപ്രതികളായ തരുണ്‍ രാജു, സാഹില്‍ സക്കറിയ ജെയിന്‍ എന്നിവര്‍ക്കെതിരേയും കൊഫെപോസ ചുമത്തിയിട്ടുണ്ട്. ഇതോടെ രന്യ റാവു ഉൾപ്പെടെയുള്ള പ്രതികള്‍ക്ക് ഒരുവര്‍ഷത്തേക്ക് ജാമ്യം ലഭിക്കില്ല. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജൂണ്‍ മൂന്നിന് പരിഗണിക്കും

മാര്‍ച്ച് നാലിനാണ് സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവു അറസ്റ്റിലായത്. ദുബായില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്വര്‍ണം കടത്താനായിരുന്നു ശ്രമം. സ്വര്‍ണം ഇവര്‍ ധരിക്കുകയും ശരീരത്തില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. 14.8 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് റവന്യൂ ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തത്.

കര്‍ണാടക പോലീസ് ഹൗസിങ് കോര്‍പറേഷന്‍ ഡിജിപി രാമചന്ദ്രറാവുവിന്റെ വളര്‍ത്തുമകളാണ് രന്യ. സ്വര്‍ണക്കടത്തിന് വളര്‍ത്തച്ഛന്റെ പേരും പിടിപാടും രന്യ ഉപയോഗിച്ചിരുന്നതായും ഡിആര്‍ഐ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പേര് പറഞ്ഞ് ഗ്രീന്‍ചാനല്‍ വഴിയാണ് സുരക്ഷാ പരിശോധന ഇല്ലാതെ രന്യ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടന്നിരുന്നത്. സംഭവത്തിന് പിന്നാലെ രാമചന്ദ്രറാവുവിന് നിര്‍ബന്ധിത അവധി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Related Articles

Latest Articles