തിരുവനന്തപുരം: വിവാദങ്ങൾ ചൂടുപിടിച്ചുകൊണ്ടരിക്കുന്നതിനിടയിൽ ഉത്തരേന്ത്യൻ സന്ദർശനം പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ തിരികെയെത്തും. സന്ദർശനം പൂർത്തിയാക്കി ഗവർണർ സംസ്ഥാനത്തെത്തുമ്പോൾ പുതിയ വെല്ലുവിളികളാണ് സർക്കാരിനെ കാത്തിരിക്കുന്നത്.
ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനമാണെന്ന് ഗവർണർ പറഞ്ഞിരുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷനെതിരെ ദേശീയ തലത്തിൽ ഉൾപ്പെടെ വലിയ വിഷയമാക്കാനാണ് ഗവർണർ ശ്രമിച്ചിരിക്കുന്നത്. വിഷയം നിയമവിദഗ്ദരുമായി ചർച്ചചെയ്തതോടെ സർക്കാർ വീണ്ടും പ്രതിരോധത്തിലായിരിക്കുയാണ്.
സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസിലർ പദവിയിൽ നിന്നു ഗവർണറെ പുറത്താക്കാനുള്ള നിയമ നിർമാണം ലക്ഷ്യമിട്ടാണ് സഭാ സമ്മേളനം. ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കാനായി മന്ത്രിസഭാ യോഗം കൊണ്ടു വന്ന കരട് ഓർഡിനൻസ് ഗവർണർ ദില്ലിയിലേക്ക് പോയ ശേഷം രാജ്ഭവനിൽ എത്തിച്ചിരുന്നു.എന്നാൽ ഓർഡിനൻസിന്റെ കരട് പരിശോധിക്കുക പോലും ചെയ്യും മുൻപേ അതിന്റ സാധ്യത മങ്ങി. ഇതിലും ഗവർൺ എടുക്കുന്ന നടപടി സർക്കാരിന് പ്രഹരമാകും.
മുൻപ് 10 വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും കേസ് ഹൈക്കോടതിയിലാണ്. ഈ കേസ് 30 ലേക്കു മാറ്റി വച്ച സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം കൂടി വരാൻ ഗവർണർ കാക്കുന്നത്. ഈ വിഷയത്തിൽ രാജ്ഭവൻ വിവിധ വിഷയങ്ങളിൽ നടത്തുന്ന നീക്കങ്ങൾ സർക്കാരിന് നിർണ്ണായകമാകും.