ചെന്നൈ : 2013–14ൽ ജയലളിത മന്ത്രി സഭയിൽ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്, എൻജിനീയർ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്ന കേസിൽ ഇഡി അറസ്റ്റു ചെയ്ത വി.സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നു നീക്കിയതായി ഗവർണർ ആർ.എൻ.രവി വ്യക്തമാക്കി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി ചര്‍ച്ച നടത്താതെയാണ് ഗവര്‍ണര്‍ അപൂര്‍വനീക്കം നടത്തിയത്. അതെ സമയം മന്ത്രിയെ നീക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഗവർണറുടെ നടപടി നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അറിയിച്ചു.
കോഴക്കേസും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള ആരോപണങ്ങൾ നേരിടുന്നയാൾ മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കുമെന്നാണ് തമിഴ്നാട് രാജ്ഭവൻ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ സെന്തിൽ ബാലാജിക്ക് മന്ത്രിസഭയിൽ വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടില്ല.

നേരത്തെ സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂലൈ 12 വരെ നീട്ടിയിരുന്നു. വിഡിയോ കോൺഫറൻസിലൂടെയാണു ആശുപത്രിയിലുള്ള സെന്തിൽ ബാലാജിയെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിക്ക് മുന്നിൽ ഇന്നലെ ഹാജരാക്കിയത്. മന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ജഡ്ജി കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. ഈ മാസം 13 നാണു മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലാജിയുടെ ബാങ്ക് അക്കൗണ്ടിലെ 1.34 കോടി രൂപയും ഭാര്യയുടെ അക്കൗണ്ടിലെ 29.55 ലക്ഷം രൂപയും രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നാണ് ഇഡി റിപ്പോർട്ട്.

