തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ജനരോഷം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലേക്ക്. ഇന്ന് വൈകിട്ട് ഗവർണർ മാനന്തവാടിയിലേക്ക് പോകും. തിങ്കളാഴ്ച രാവിലെ അദ്ദേഹം വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കും. മൂന്ന് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും വനംമന്ത്രിയോ മറ്റ് മന്ത്രിമാരോ ജില്ലയിൽ എത്തുകയോ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണുകയോ ചെയ്തിട്ടില്ല. ഇതിൽ വിമർശനം ഉയരുന്നതിനിടെയാണ് ആശ്വാസമായി ഗവർണർ എത്തുന്നത്.
പുൽപ്പള്ളിയിലാകും ഗവർണർ ആദ്യം എത്തുക. പാക്കം സ്വദേശി പോളിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും. ഇതിന് ശേഷം കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലെത്തും. പിന്നീട് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവരുടെ വീടുകളിലും അദ്ദേഹം എത്തും. ഇതിനെല്ലാം ശേഷം അദ്ദേഹം മാനന്തവാടി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. പോളിന്റെ മരണത്തിന് പിന്നാലെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് താമരശ്ശേരി രൂപത രംഗത്ത് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവർണറും ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്നത്.