ആലപ്പുഴ : ആഭ്യന്തര പ്രശ്നങ്ങളിൽ പാർട്ടി നട്ടം തിരിയുന്ന കുട്ടനാട്ടിൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ സിഐടിയു അടക്കം പ്രവർത്തകർക്ക് കർശന നിർദേശം. യോഗത്തിൽ തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതിനായി നെല്ലെടുപ്പും കൊയ്ത്തും മുടക്കി. കൈനകരി കായൽ നിലങ്ങളിൽ ചുമടെടുക്കുന്ന തൊഴിലാളികളോടെ ചുമടു നിർത്തി ഇന്നു നടക്കുന്ന പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ നാളെ മുതൽ ചുമടെടുപ്പിൽ കാണില്ല എന്നാണ് കൈനകരി നോർത്ത് ലോക്കൽകമ്മിറ്റി സെക്രട്ടറി ഫോൺ വഴി ഭീഷണി മുഴക്കിയിരിക്കുന്നത്.
എടത്വ കൃഷി ഭവൻ പരിധിയിൽ വരുന്ന കണിയാംകടവ് പാടശേഖരത്താണ് 11.30 മണിയോടെ കൊയ്ത്ത് നിർത്തിവയ്പ്പിച്ചത്. പാടത്തെ സ്ഥിരം തൊഴിലാളികളായ വളരെ കുറച്ചു പ്രവർത്തകർക്ക് പരിപാടിയിൽ പങ്കെടുപ്പിക്കാനായി യന്ത്രങ്ങൾ നിർത്തി വയ്പ്പിക്കുകയായിരുന്നു . രാവിലെ 7 യന്ത്രങ്ങളാണ് കൊയ്ത്തിനായി സജ്ജമാക്കിയിരുന്നത്. യന്ത്രം ഓടിക്കുന്നത് തമിഴ്നാട്, ആന്ധ്രസ്വദേശികളായ തൊഴിലാളികളാണെങ്കിലും കൊയ്യാൻ അനുവദിച്ചില്ല.കൊയ്ത്ത് തടസ്സപ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉണ്ടെങ്കിലും നെല്ലു സംഭരണത്തിൽ തടസ്സം ഉണ്ടാകുമെന്നെ ഭയത്താൽ ആരും പ്രതികരിക്കാൻ തയാറായിട്ടില്ല.