ദില്ലി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്നുച്ചയ്ക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തും. രാവിലെ 10 മണിക്ക് ഗാന്ധിനഗറില്‍ ബിജെപി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച അന്ന് തന്നെ ഗുജറാത്ത് ഇലക്ഷന്‍ കമ്മിഷന്‍ തീയതി പ്രഖ്യാപിമക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.
ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 നും ഹിമാചല്‍ പ്രദേശ് നിയമസഭയുടെ കാലാവധി 2023 ജനുവരി 8 നുമാണ് അവസാനിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം തവണയും ബിജെപി തന്നെ ഭരണം ഉറപ്പാക്കാനാണ് സാധ്യത. രണ്ട് ഘട്ടങ്ങളിലായിട്ടാകും തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന.
അതേസമയം 2017ല്‍ 182 സീറ്റില്‍ 99 സീറ്റും ബിജെപി നേടിയപ്പോള്‍ 77 സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. ബിടിപിക്ക് രണ്ടും എന്‍സിപിക്ക് ഒന്നും സ്വതന്ത്രന് 2 സീറ്റുകളുമായിരുന്നു 2017ല്‍.