കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ വകമാറ്റിയ സംഭവത്തിൽ നിർണ്ണായക ഇടപെടൽ നടത്തി ഹൈക്കോടതി. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡ് ട്രസ്റ്റിയാണ്. ദേവന്റെ സ്വത്ത് വകകൾ ക്ഷേത്രാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ദേവസ്വം നിയമങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി മൂന്നംഗ ബഞ്ചിന്റേതാണ് വിധി.
ദേവസ്വം ഫണ്ട് മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന ഡിവിഷൻ ബഞ്ചിന്റെ മുൻകാല വിധി ഫുൾ ബെഞ്ച് അസാധുവാക്കികൊണ്ടാണ് കോടതിയുടെ പുതിയ ഉത്തരവ്. ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള ഹൈന്ദവ സംഘനകളുടെ ഹർജികളിലാണ് കോടതി നിർണ്ണായക ഇടപെടൽ നടത്തിയത്. ഹർജികൾ തീർപ്പാക്കാനായി ഡിവിഷൻ ബഞ്ചിൻറെ പരിഗണനയിലേക്ക് വിട്ടു.