ടെൽ അവീവ്: ഇസ്രായേലിന്റെ നാശമാണ് ഹമാസ് ആഗ്രഹിക്കുന്നതെന്നും എന്നാൽ അത് ഒരിക്കലും നടക്കില്ലെന്നും ഇസ്രായേൽ പ്രതിരോധ സേന. ഇസ്രായേലിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരപരാധികളായ ഇത്രയും അധികം പേർ നികൃഷ്ടമായ രീതിയിൽ കൊല ചെയ്യപ്പെടുന്നത്. അമേരിക്കയിലെ സെപ്തംബർ 11ന് സമാനമായ സാഹചര്യമാണിത്.
ഇസ്രായേലിന്റെ ഉന്മൂലനമാണ് ഹമാസ് ഭീകരവാദികളുടെ ലക്ഷ്യം. ഐഎസ്‌ഐഎസിനേക്കാൾ ഭീകരവും പൈശാചിക മുഖവുമാണ് ഹമാസ് തീവ്രവാദികൾക്കുള്ളത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരെ ഹമാസ് കൊലപ്പെടുത്തി. നൂറു കണക്കിന് ആളുകളെ ബന്ദികളാക്കി. ഇത്തരം ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തവും സുദൃഢവുമായ പ്രതികരണമാണ് ആവശ്യം. അതാണ് ഇപ്പോൾ തങ്ങൾ ചെയ്യുന്നതെന്നും പ്രതിരോധ സേന പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ആക്രമണത്തിൽ ഇരുഭാഗത്തുമായി 1200ലധികം പേരാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിൽ അമേരിക്കയും ഇന്ത്യയും ഉൾപ്പെടെ നിരവധി ലോകരാജ്യങ്ങൾ ഇസ്രായേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹമാസ് ഭീകരർക്കെതിരായ യുദ്ധത്തിൽ പങ്കുചേരാൻ അമേരിക്ക പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും ഇസ്രായേലിലേക്ക് അയച്ചു കഴിഞ്ഞു.