ടെൽ അവീവ് : അതിർത്തി കടന്നെത്തി ഹമാസ് തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലയ്ക്കുള്ള ഇസ്രയേൽ പ്രത്യാക്രമണം കരയുദ്ധത്തിന്റെ വക്കിലെത്തി നിൽക്കവേ വയോധികരായ രണ്ട് ബന്ദികളെ മോചിപ്പിച്ച് രംഗം തണുപ്പിക്കാൻ ഹമാസ് നീക്കം. നൂറിത് കൂപ്പർ, യോക് വേഡ് ലിഫ്ഷിറ്റ്‌സ് എന്നീ രണ്ട് വയോധികരായ സ്ത്രീകളെയാണ് ഇന്നലെ ഹമാസ് മോചിപ്പിച്ചത്. നേരത്തെ രണ്ട് അമേരിക്കൻ ബന്ദികളെയും ഹമാസ് മോചിപ്പിച്ചിരുന്നു. ടെൽ അവീവിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം യോചെവെഡ് ലിഫ്ഷിറ്റ്സ് തന്റെ തടവുജീവിതം മാദ്ധ്യമങ്ങളോട് വിവരിച്ചു. ഹീബ്രു ഭാഷയിലുള്ള അവരുടെ സംസാരം മകളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾക്കായി വിവർത്തനം ചെയ്തത്. വടികൾ ഉപയോഗിച്ച് തല്ലി മോട്ടോർ ബൈക്കിൽ കടത്തിക്കൊണ്ട് പോയ വൃദ്ധയെ ഇസ്രായേൽ പ്രത്യാക്രമണം ശക്തമാകുമെന്ന് മനസിലായതോടെ തീവ്രവാദികൾ ഉപദ്രവിക്കാൻ തയ്യാറായില്ലെന്ന് അവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.
“ഹമാസ് ബന്ദികളാക്കിയ ഇരുനൂറിലധികം പേരെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ചിലന്തി വല പോലെയുള്ള ഭൂഗർഭ അറകളിൽ ആണ്. ജീവിതത്തിലെ നരകതുല്യ അനുഭവമായിരുന്നു ബന്ദി ജീവിതം. തടങ്കലിൽ കഴിയവെ ഹമാസ് സൗമ്യമായി പെരുമാറിയത്. എന്നാൽ നരകത്തിലൂടെയാണ് താൻ കടന്നുപോയത്. വളരെ തയ്യാറെടുത്ത്, ദീർഘകാല ആസൂത്രണമാണ് ഇസ്രയേലിനെതിരായ ഹമാസിന്റെ നടപടികളെന്നാണ് വ്യക്തമാകുന്നത്. തങ്ങൾ ഖുർആനിൽ വിശ്വസിക്കുന്നവരാണ്, ഉപദ്രവിക്കില്ലെന്നും ഗാസയിലെത്തിച്ച ശേഷം പിടികൂടിയവർ പറഞ്ഞു. ഇസ്രയേലിൽനിന്ന് ഗാസയിലേക്കുള്ള യാത്ര ദുരിതപൂർവ്വമായിരുന്നു. മോട്ടോർ ബൈക്കിൽ തലയും കാലുകളും രണ്ട് ഭാഗത്ത് തൂക്കിയിട്ടാണ് കൊണ്ടുപോയത്. അത് ശരീരത്തിൽ ചതവുകളുണ്ടാക്കി. ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
ശതകോടികൾ ചെലവിട്ട് ഇസ്രയേൽ പണിത അതിർത്തിവേലിയിൽ ഹമാസിന് കടന്നുപോകാൻ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. തടങ്കലിൽ അവർ ഞങ്ങൾക്ക് ബ്രെഡ്, ഹാർഡ് ചീസ്, കുറച്ച് കൊഴുപ്പ് കുറഞ്ഞ ക്രീം ചീസ്, കുക്കുംബർ എന്നിവ തന്നു, അതായിരുന്നു ദിവസം മുഴുവൻ ഞങ്ങളുടെ ഭക്ഷണം. പിന്നീട് സൗമ്യമായിട്ടാണ് അവർ ഞങ്ങളോട് പെരുമാറിയത്. പ്രാഥമിക ആവശ്യങ്ങൾ നടത്തുന്നതിനൊന്നും തടസ്സം നിന്നിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. തനിക്കൊപ്പം 24 പേരെയാണ് തുരങ്കത്തിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ഓരോ അഞ്ച് പേരേയും തരംതിരിച്ച് ഓരോ മുറിയിലേക്ക് മാറ്റുകയും ഓരോരുത്തരെ കാവൽ നിർത്തുകയും ചെയ്തു. കിടക്കാൻ തറയിൽ മെത്തയിട്ടിരുന്നു. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഡോക്ടറെത്തി തങ്ങളെ പരിശോധിച്ചിരുന്നു.” മോചിതരായ വയോധികർ പറഞ്ഞു.
അതേസമയം 18 ദിവസമായി ഹമാസിന്റെ തടവിലുള്ള ഇരുന്നൂറിലേറെ ബന്ദികളുടെ അവസ്ഥ എന്തെന്ന് വ്യക്തമല്ല. ബന്ദികളുടെ സുരക്ഷയെ കരുതി കരയുദ്ധം വേണ്ടെന്ന് വെക്കില്ലെന്ന് ഇസ്രയേൽ ഊർജ മന്ത്രി കാട്‌സ് വ്യക്തമാക്കി. നിലവിൽ ഹമാസിന് മുന്നിലുള്ള ഏറ്റവും വലിയ പിടിവള്ളിയാണ് ബന്ദികൾ. അത് കൊണ്ട് തന്നെ ബന്ദികളെ മുന്നിൽ നിർത്തി വിലപേശാനാണ് ഹമാസ് ശ്രമിക്കുന്നത്.
18 ദിവസമായി ഗാസയിൽ തുടരുന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു.വെടിനിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഹമാസിനെതിരായ യുദ്ധത്തിന് ഫ്രാൻസ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു