കൊയിലാണ്ടി : പാലക്കുളത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ട് വയസുകാരൻ മരിച്ചു.എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്.
പഞ്ചറായതിനെത്തുടർന്ന് ടയർ മാറ്റാനായാണ് കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്നത്. ഇതിനിടെ അമിതവേഗതയിൽ പാഞ്ഞെത്തിയ ലോറി ഒരു പിക്കപ്പ് വാനിൽ ഇടിച്ച ശേഷം കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ടയർ മാറ്റുന്ന സമയം കാറിലുള്ളവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. രണ്ട് പേരെ കാറിനടിയിൽ നിന്നും അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്തത്. പരിക്കേറ്റവർ കൊയിലാണ്ടി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
സെയ്ഫ് (14), ഷെഫീർ (45), ഫാത്തിമ (17) ഗോപി (55) എന്നിവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ജുനൈദ് (37), സുഹറ (55) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.