അഹ്മദാബാദ്: ഹനുമാന്‍ ജയന്തി ദിനമായ ഇന്ന് ലോക ജനതയ്ക്കായി 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും. ഗുജറാത്തിലെ മോര്‍ബിയിലാണ് ചടങ്ങ് നടക്കുക. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
ഹനുമാൻജി ചാർധാo പ്രൊജക്ടിന്റെ ഭാഗമായാണ് പ്രതിമ നിര്‍മ്മിച്ചത്. ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നാല് ദിക്കുകളിലായി പ്രതിമ സ്ഥാപിക്കും. ഇതിൽ രണ്ടാമത്തെ പ്രതിമയാണ് മോര്‍ബിയിലേത്. പടിഞ്ഞാറ് ഭാഗത്തുള്ള ഈ പ്രതിമ മോര്‍ബി ബാപ്പു കേശവാനന്ദ ആശ്രമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
ആദ്യ പ്രതിമ 2010ല്‍ വടക്ക് ഷിംലയില്‍ സ്ഥാപിച്ചു. രണ്ട് വര്‍ഷം കൊണ്ടാണ് ഈ ശില്പത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അതേസമയം. തെക്ക് ഭാഗമായ രാമേശ്വരത്ത് മൂന്നാമത്തെ പ്രതിമയുടെ പണി ആരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 100 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇതിന്റെ തറക്കല്ലിടല്‍ ഈ വര്‍ഷം ഫെബ്രുവരി 23നാണ് നടന്നത്.