അമൃതസർ: ഇന്ന് ഗുരുനാനാക്ക് ജയന്തി (Guru Nanak Gurpurab). സിഖ് മത സ്ഥാപകൻ ഗുരുനാനാക്കിന്റെ 552-ാം ജയന്തി ദിനമാണ് ഇന്ന്. ലോകം മുഴുവനുള്ള വിശ്വാസികളും എല്ലാ ഗുരുദ്വാരകളും പ്രാർത്ഥനാ നിർഭരമായി അതിരാവിലെ തന്നെ നാനാക്ക് ജയന്തി ആഘോഷിക്കാനുളള എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള നേതാക്കൾ ഗുരുനാനാക്ക് ജയന്തി ആശംസകൾ നേർന്നു.
‘ഗുരുനാനാക്ക് ദേവിന്റെ പ്രകാശ് പൂരബ് അവസരത്തിൽ അദ്ദേഹത്തിന്റെ അതിദിവ്യമായ ആത്മീയ ചിന്തകൾക്കും പുണ്യമായ ഉപദേശങ്ങൾക്കും മുന്നിൽ ശിരസ്സ് നമിക്കുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങളിൽ നിറഞ്ഞത് അനുകമ്പയും കാരണ്യവുമാണ്. അതാണ് നമ്മെ ഏവരേയും ആത്യന്തികമായി പചോദിപ്പിച്ചത്. മറ്റുള്ളവരെ സേവിക്കുക എന്ന ഗുരുനാനാകിന്റെ ജീവിതദൗത്യം നമുക്കെല്ലാകാലത്തും പ്രേരണയാണ്.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിനൊപ്പം പാകിസ്ഥാനിലെ കർതാർപൂർ ഗുരുനാനാക്ക് സമാധിയിലെ തീർത്ഥാടനം ആരംഭിച്ച സന്തോഷത്തിലാണ് സിഖ് സമൂഹം. ഇന്നുമാത്രം നൂറിലേറെ സിഖ് വംശജർ പാകിസ്ഥാനിലെ കർതാർപൂരിലെത്തിക്കഴിഞ്ഞതായാണ് വിവരം. 1469ലാണ് ഗുരുനാനാക്ക് ജനിച്ചത്. ബാബാ നാനാക്ക് എന്നാണ് സിഖ് സമൂഹം ആദരപൂർവ്വം തങ്ങളുടെ ആത്മീയാചാര്യനെ വിളിക്കുന്നത്. ഗുരുനാനാക്ക് സ്ഥാപിച്ച സിഖ് മതം ഒരു മതവിശ്വാസത്തിനപ്പുറം ഒരു സമൂഹത്തെ വൈദേശികാധിപത്യത്തിനെതിരെ ചെറുത്തുനിൽക്കാൻ തക്ക കരുത്തു നൽകിയതാണ് ഇന്ത്യയുടെ ചരിത്രം. ഇന്ത്യയിൽ നിന്നും ഏഷ്യയുടെ വിവിധ മേഖലകളിലേക്ക് ഗുരുനടത്തിയ യാത്രകൾ വലിയ സാംസ്‌കാരിക വ്യാപനമാണ് ആ കാലഘട്ടത്തിൽ സാദ്ധ്യമാക്കിയത്.

974 ശ്ലോകങ്ങളായി എഴുതപ്പെട്ട ഗുരുനാനാക്കിന്റെ ഉപദേശങ്ങളാണ് ഗുരുഗ്രന്ഥ സാഹിബ് എന്ന പുണ്യഗ്രന്ഥമായി സിഖ് സമൂഹം കണക്കാക്കുന്നത്. ഗുരുനാനാക്കിന്റെ പാത പിന്തുടർന്ന ഒൻപത് ഗുരുക്കന്മാരുടെ തണലിലാണ് സിഖ് സമൂഹം അസാമാന്യ കരുത്തു നേടുകയും ഇന്ത്യയുടെ അസ്ഥിത്വം നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ചത്. ഗുരുവിന് എല്ലാമതത്തിൽപ്പെട്ട അനുയായികളുമുണ്ടായിരുന്നു. അതിൽ ഹിന്ദുക്കൾക്ക് ഭൗതിക ശരീരം ആചാരപൂർവ്വം സംസ്‌കരിക്കാനായിരുന്നു താല്പര്യം. എന്നാൽ ധാരാളം മുസ്ലീം അനുയായികളും എത്തിച്ചേർന്നതോടെ അവർ അടക്കം ചെയ്യണമെന്ന ആവശ്യവുമുന്നയിച്ചു. ഏതായാലും തർക്കം കൂടിയതോടെ മൂന്ന് മതാനുയായികളോടും നല്ല മണമുള്ള പൂക്കൾ ഗുരു കിടക്കുന്ന വശങ്ങളിൽ വച്ച് ഗുരുവിനെ വെളുത്തതുണിയാൽ മൂടാനാണ് ഗുരു സ്വയം നിർദ്ദേശിച്ചത്.
പിറ്റേന്ന് രാവിലെ എത്തി ആര് സമർപ്പിച്ച പൂക്കളാണോ വാടാതെ ഇരിക്കുന്നത് അവരുടെ ആചാരപ്രകാരം മൃതദേഹം സംസ്‌ക്കരിക്കാനും അനുവാദം നൽകി. എന്നാൽ ഏവരേയും അത്ഭുതപ്പെടുത്തി ഗുരു ആ കിടപ്പിൽ അപ്രത്യക്ഷമായതായി വിശ്വാസികൾ കരുതുന്നു. 1539 സെപത്ംബർ 22 നായിരുന്നു ഗുരുനാനാക്ക് സമാധിയായത്. ഗുരുവിന്റെ ചൈതന്യത്താലാണ് ഒരു പൂ പോലും വാടാതിരുന്നതെന്നാണ് വിശ്വാസം. ഗുരുവിന്റെ ചൈതന്യത്തെ സ്മരിച്ചുകൊണ്ടാണ് സമാധി ദിനത്തിൽ പ്രാർത്ഥനകൾ നടത്തുന്നത്.

