കോഴിക്കോട്: തലശ്ശേരിയിലെ പുന്നോല്‍ ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകം ആയിരുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഈ കൊലപാതക കുറ്റം ബിജെപിക്കുമേല്‍ കെട്ടിവെയ്ക്കുകയായിരുന്നെന്നും, മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് പ്രതികളെ രക്ഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ മനപ്പൂര്‍വം കുടുക്കുകയായിരുന്നു. സി.പി.എമ്മുകാര്‍ കൊല്ലുകയും പിന്നീട് പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിയാണുളളത്. മുഖ്യമന്ത്രിയുടെ വീടിനടുത്ത് തന്നെ സംഭവിക്കുന്നതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഹരിദാസന്‍ വധക്കേസിലെ പ്രതികളിലൊരാളായ നിജില്‍ദാസിനെ മുഖ്യമന്ത്രിയുടെ വീടിന് സമീപത്തെ വാടകവീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. മാത്രമല്ല പ്രശാന്ത് എന്നയാളുടെ വീട്ടില്‍ നിന്നാണ് നിജിലിനെ പിടികൂടിയത്. എന്നാൽ പ്രശാന്ത് ഗള്‍ഫിലാണ്. അദ്ധ്യാപികയായ ഭാര്യ പി എം രേഷ്മയാണ് ഇയാള്‍ക്ക് വീട് നല്‍കിയത്. പ്രശാന്ത് സിപിഎം പ്രവര്‍ത്തകനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സിപിഎം നേതൃത്വം ഇത് നിഷേധിച്ചിട്ടുണ്ട്.