ഗാസിയാബാദ്: ലിവ് ഇന്‍ റിലേഷനിലായിരുന്ന പങ്കാളിയെ കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ച യുവാവ് ഒടുവിൽ ഏഴ് മാസത്തിന് ശേഷം പിടിയില്‍.കൊലപാതകത്തെ മിസ്സിംഗ് കേസ് ആക്കി മാറ്റിയ പ്രതിയുടെ ശ്രമങ്ങൾ പൊളിഞ്ഞത് ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ്.ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്ദിരാപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ രാമന്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:- രാമനും കൊല്ലപ്പെട്ട യുവതിയും ഏറെ കാലമായി ലിവ് ഇന്‍ റിലേഷനിലാണ്. ഇവര്‍ക്ക് രണ്ടു വയസുകാരിയായ ഒരു മകളുമുണ്ട്. കുട്ടി ആയതോടെ വിവാഹം കഴിക്കണമെന്ന് യുവതി രാമനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി ഇരുവരും വഴക്കുമുണ്ടായി. ഇതിനിടെയാണ് രാമന്‍ യുവതിക്കും മകള്‍ക്കുമൊപ്പം ഹിമാചല്‍ പ്രദേശിലെ കുളുവിലേക്ക് വിനോദ യാത്ര പുറപ്പെട്ടത്.
കുളുവിലേക്കുള്ള യാത്രക്കിടയിലും വിവാഹത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പ്രകോപിതനായ പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ തള്ളുകയായിരുന്നു. യാത്രക്കിടെ പങ്കാളിയെ കാണാതായെന്ന് കാട്ടി പ്രതി കഴിഞ്ഞ മെയ് 20ന് ഇന്ദിരാപുരം പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ പോലീസ് അന്വേഷം നടത്തി വരവെ ഇരുവരും തമ്മില്‍ വിവാഹത്തെ ചൊല്ലി വഴക്കുണ്ടായിരുന്നതായി വിവരം ലഭിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്താവുന്നത്. ഇരുവരുടെയും മൊബൈല്‍ ഫോണുകളും പോലീസ് പരിശോധിച്ചിരുന്നു. ചാറ്റില്‍ നിന്നും ലഭിച്ച വിവരങ്ങളും കേസിലെ നിര്‍ണായക തെളിവായി. തുടര്‍ന്ന് പോലീസ് രാമനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കൊലപാതകം നടന്ന സ്ഥലവും മൃതദേഹം ഉപേക്ഷിച്ച വനത്തെക്കുറിച്ചും പ്രതി പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുളുവനടുത്തുള്ള വനത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഗാസിയാബാദ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദീക്ഷ ശർമ്മ പറഞ്ഞു .

