മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ നിന്ന് തിരിച്ച് മടങ്ങിയ ഗര്‍ഭിണിയായ ആദിവാസി യുവതി സൂര്യാഘാതമേറ്റ് മരിച്ചു. വേനല്‍ച്ചൂടില്‍ കിലോമീറ്ററുകള്‍ നടന്ന് ആശുപത്രിയിലെത്തി മടങ്ങിയ യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. പാല്‍ഘറിലെ ഒസാര്‍ വീര ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.
ഒമ്പത് മാസം ഗര്‍ഭിണിയായ 21കാരി ചുട്ടുപൊള്ളുന്ന വെയിലില്‍ 3.5 കിലോമീറ്റര്‍ നടന്ന് ഗ്രാമത്തില്‍ നിന്ന് അടുത്തുള്ള ഹൈവേയില്‍ എത്തി. ഇവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തുന്നത്. ആശുപത്രിയിലേക്കും വീട്ടിലേക്കുമായി ആകെ ഏഴ് കി.മീറ്ററാണ് യുവതി പൊള്ളുന്ന വെയിലില്‍ നടന്നത്. വൈകുന്നേരത്തോടെ ആരോഗ്യപ്രശ്നങ്ങളുണ്ടായ യുവതിയെ കാസ സബ് ഡിവിഷണൽ ആശുപത്രിയിൽ എത്തിക്കുകയും അർദ്ധ-കൊമോർബിഡ് അവസ്ഥയിലാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ വിദഗ്ധ ചികിത്സക്കായി ദുന്ദൽവാഡിയിലുള്ള സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ യാത്രാമധ്യേ യുവതിയുടെ നില വഷളാവുകയും തുടർന്ന് അമ്മയും കുഞ്ഞും മരിക്കുകയും ചെയ്‌തതായി ഡോക്ടർ അറിയിച്ചു.