ലോകത്തിൽ ഏറ്റവുമധികം കണ്ടുവരുന്ന അർബുദ രോഗബാധയിൽ ഏഴാം സ്ഥാനത്താണ് ഹെഡ് ആൻഡ് നെക്ക് കാൻസർ. രോഗം ഇന്ത്യയിൽ കൂടുന്നുവെന്നാണ് പഠനം പറയുന്നത്. പുകയിലയും മദ്യവും അമിതമായി ഉപയോഗിക്കുന്നവരിൽ ഹെഡ് ആൻഡ് നെക്ക് കാൻസർ സാധ്യത 35 ശതമാനം അധികമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഭക്ഷണത്തിൽ വൈറ്റമിൻ എ, സി, ഇ, അയൺ, സെലീനിയം, സിങ്ക് എന്നിവ അപര്യാപ്തമാകുന്നത് അർബുദത്തിലേക്ക് നയിക്കുന്ന ഘടകമാണ്. ഉയർന്ന അളവിൽ ഉപ്പ് ചേർത്ത ഭക്ഷണം കഴിക്കുന്നതും ഹെഡ് ആൻഡ് നെക്ക് കാൻസറിന് കാരണമാകും.
ഗ്രിൽഡ് ബാർബിക്യൂ മാംസം, തണുപ്പിച്ചതും സംസ്കരിച്ചതുമായ ഭക്ഷണം എന്നിവ അമിതമായി ഉപയോഗിക്കുന്നതും പ്രതികൂലമാകും. വായു മലിനീകരണവും അമിതമായ സൂര്യതാപമേൽക്കുന്നതും അർബുദത്തിലേക്ക് നയിക്കാം. എച്ച്പിവി, ഇബിവി, ഹെർപിസ്, എച്ച്ഐവി തുടങ്ങിയ ചില വൈറസുകളും ഇതിന് കാരണമാകാറുണ്ട്. ജനിതകമായ ചില ഘടകങ്ങളും ഹെഡ് ആൻഡ് നെക്ക് അർബുദത്തിന് പിന്നിലുണ്ടാകാം. കുടുംബത്തിൽ ആർക്കെങ്കിലും ഈ അർബുദം വന്നിട്ടുണ്ടെങ്കിൽ ഇത് മറ്റുള്ളവർക്കും വരാനുള്ള സാധ്യത 3.5 മുതൽ 3.8 ശതമാനം വരെ അധികമാണ്. മോശം പ്രതിരോധശേഷിയുള്ളവരിൽ ഈ അർബുദം വരാനുള്ള സാധ്യത 500 മുതൽ 700 മടങ്ങ് കൂടുതലാണ്.
ഉണങ്ങാത്ത മുറിവുകൾ, അസാധാരണ വളർച്ചകൾ, ശബ്ദത്തിലെ വ്യതിയാനം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങൾ ഹെഡ് ആൻഡ് നെക്ക് അർബുദത്തിൻറെ സംശയമുണർത്തുന്നവയാണ്. രോഗനിർണയം വൈകി നടക്കുന്നത് മരണനിരക്കും രോഗസങ്കീർണതയും വർദ്ധിപ്പിക്കാൻ ഇടയാക്കും.