ചെന്നൈ: അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നു വീഴുന്ന വീഡിയോ റെക്കോർഡ് ചെയ്ത മൊബൈൽ ഫോൺ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു.
തമിഴ്‌നാട്ടിലെ കുനൂരിന് സമീപം നടന്ന ഹെലികോപ്റ്റർ അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോണാണ് പിടിച്ചെടുത്തത്. തുടർന്ന് വിശദ പരിശോധനക്കായി കോയമ്പത്തൂര്‍ പൊലീസിലെ ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
മലയാളിയായ കോയമ്പത്തൂര്‍ രാമനാഥപുരം തിരുവള്ളുവര്‍ നഗറില്‍ താമസിക്കുന്ന ഫോട്ടോഗ്രാഫറായ വൈ ജോയ് എന്ന യുവാവാണ് കാട്ടേരി റെയില്‍പാളത്തിന് സമീപം നില്‍ക്കവെ നിര്‍ണായക വീഡിയോ പകര്‍ത്തിയത്. കാട്ടേരി റെയിൽപാളത്തിന് സമീപം നിൽക്കവെയാണ് ഈ നിർണായക സംഭവം കുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്. അപ്പോൾ തന്നെ വീഡിയോ ചിത്രീകരിച്ചു.
അതേസമയം ജോയ്, സുഹൃത്ത് എച്ച് നാസര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ഓഫിസില്‍ ഹാജരായി അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. താഴ്ന്ന് പറന്ന ഹെലികോപ്റ്റര്‍ കനത്ത മൂടല്‍മഞ്ഞിനകത്തേക്ക് പ്രവേശിക്കുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യതയും കൃത്യമായ സമയവുമറിയാനാണ് മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്. അതിനിടെ സംഭവസമയത്തെ മേഖലയിലെ കാലാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.