Saturday, September 19, 2026

മലയോര മേഖലയിലെ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി; മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്ന ഗാന്ധി ജയന്തി ദിനം മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്തെ മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.വരുന്ന ഗാന്ധി ജയന്തി ദിനം മുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിപാടികൾക്കും പ്ലാസ്റ്റിക് വിലക്ക് ബാധകമായിരിക്കും.

പ്ലാസ്റ്റിക് നിരോധനത്തിനുളള ഏകോപനം ചീഫ് സെക്രട്ടറിയും തദ്ദേശ സെക്രട്ടറിയും ഉറപ്പാക്കണം. നിരോധിത മേഖലകളില്‍ കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിന് കിയോസ്‌കുകള്‍ സ്ഥാപിക്കണം. വെളളം കുടിക്കുന്നതിനായി സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണം. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ തടയണം. പ്ലാസ്റ്റിക്കിന് പകരം സമാന്തര സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം എന്നിവയാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.

രണ്ട് ലിറ്ററില്‍ താഴെയുളള ശീതളപാനീയ കുപ്പികള്‍ മലയോരങ്ങളില്‍ ഉപയോഗിക്കരുത്. അഞ്ച് ലിറ്ററില്‍ താഴെയുളള വെളളക്കുപ്പികള്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

Related Articles

Latest Articles